ജനങ്ങളെ ഭീതിയിലാഴ്ത്തി വടക്കൻ സസ്‌കാച്ചെവാനിലെ പെലിക്കൻ നാരോസ് മേഖലയിലുള്ള ഹെൽത്ത് ക്ലിനിക്കിൽ വെടിവെപ്പ്. തോക്കുധാരിയായ അക്രമി പ്രദേശത്ത് ഇപ്പോഴും ഒളിവിൽ കഴിയുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടതായോ പരുക്കേറ്റതായോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എയർ റോഞ്ച്, ബ്രാബൻ്റ് ലേക്ക്, ക്രെയ്‌റ്റൺ, കംബർലാൻഡ് ഹൗസ്, ലാ റോഞ്ച്, സാൻഡി ബേ തുടങ്ങി ഇരുപതിലധികം കമ്മ്യൂണിറ്റികളിലാണ് നിലവിൽ ജാഗ്രതാ നിർദേശം നിലനിൽക്കുന്നത്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പോലീസ് ആദ്യം നാല് പ്രദേശങ്ങളിൽ മാത്രമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഇത് ഇരുപതിലധികം സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ച്, മുഖം മറച്ച നിലയിലുള്ള ഒരു പുരുഷനാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ വാഹനങ്ങളിലല്ല, മറിച്ച് കാൽനടയായാണ് സഞ്ചരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെലിക്കൻ നാരോസിലെയും സമീപപ്രദേശങ്ങളിലെയും താമസക്കാർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. വീടുകളുടെയും സ്ഥാപനങ്ങളുടെയും വാതിലുകൾ സുരക്ഷിതമായി പൂട്ടണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഒമ്പത് ഒന്നിന് ഒന്ന് (911) എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.






