കാനഡ സർക്കാരിന് വേണ്ടി വിദേശരാജ്യങ്ങളിൽ വിസ അപേക്ഷാ കേന്ദ്രങ്ങൾ (VAC) നടത്തുന്ന വിഎഫ്എസ് ഗ്ലോബലിന്റെ (VFS Global) പ്രവർത്തനങ്ങളിൽ വ്യാപകമായ സുരക്ഷാ വീഴ്ചകളും അഴിമതിയും നടക്കുന്നുണ്ടെന്ന് ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. ബംഗ്ലാദേശ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിസ കേന്ദ്രങ്ങളിൽ മൂന്നാം കക്ഷി തട്ടിപ്പുകൾ, അപ്പോയിന്റ്‌മെന്റുകൾ മറിച്ചുവിൽക്കൽ, അമിത ഫീസ് ഈടാക്കൽ എന്നിവ നടക്കുന്നതായി ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) കണ്ടെത്തി. സാധാരണ രീതിയിൽ അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ച് അപേക്ഷകരെക്കൊണ്ട് ‘പ്രീമിയം ലോഞ്ച്’ സേവനങ്ങൾക്കായി പണം ചിലവാക്കിക്കുന്ന രീതിയും രേഖകളിൽ പരാമർശിക്കുന്നുണ്ട്.
വിസ സേവനത്തിനായി എത്തുന്നവർ നേരിടുന്ന ദുരനുഭവങ്ങൾ ഇതിൽ എടുത്തുപറയുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പാസ്‌പോർട്ട് സമർപ്പിക്കാൻ സാധിക്കാതെ വരുമ്പോൾ ഇടനിലക്കാർക്ക് വലിയ തുക നൽകേണ്ടി വരുന്നതായും അപേക്ഷകർ ആരോപിക്കുന്നു. ബംഗ്ലാദേശിലെ വിസ കേന്ദ്രങ്ങളിൽ രേഖകൾ നശിപ്പിക്കൽ, ജീവനക്കാരുടെ സുരക്ഷാ പരിശോധനയിലെ പാകപ്പിഴകൾ എന്നിവയും കനേഡിയൻ ഉദ്യോഗസ്ഥർ അയച്ച ഇമെയിലുകളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാരും വിഎഫ്എസും തമ്മിലുള്ള കരാർ പ്രകാരം കോടിക്കണക്കിന് ഡോളർ കൈമാറുന്നുണ്ടെങ്കിലും സേവനങ്ങളുടെ ഗുണനിലവാരത്തിലും സുതാര്യതയിലും വലിയ കുറവുള്ളതായി അപേക്ഷകരും അഭിഭാഷകരും പരാതിപ്പെടുന്നു.
ഈ ആരോപണങ്ങളോട് പ്രതികരിക്കവെ, തട്ടിപ്പുകൾ തടയാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും അപേക്ഷകരെ ബോധവത്കരിക്കുന്നുണ്ടെന്നുമാണ് വിഎഫ്എസ് ഗ്ലോബൽ വ്യക്തമാക്കിയത്. എന്നാൽ വിഎഫ്എസിന് ലഭിക്കുന്ന അധിക വരുമാനത്തെക്കുറിച്ച് കൃത്യമായ നിരീക്ഷണമില്ലെന്ന് ഐആർസിസി സമ്മതിക്കുന്നു. നിലവിലെ കരാറുകൾ 2027-ൽ അവസാനിക്കാനിരിക്കെ, വിസ അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ കർശനമായ ഓഡിറ്റും മേൽനോട്ടവും വേണമെന്ന ആവശ്യം ശക്തമാണ്.






