ടൊറൻ്റോയിൽ നിന്ന് കാണാതായ പതിനാലുകാരി എസ്തറിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഒമ്പത് ദിവസം മുമ്പ് മേയ് 16-ന് അർദ്ധരാത്രിക്ക് ശേഷം ടൊറൻ്റോയിലെ ബാതർസ്റ്റ് സ്ട്രീറ്റ്, ഹോട്ട്സ്പർ റോഡിലാണ് എസ്തറിനെ അവസാനമായി കണ്ടത്. കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ പ്രാദേശിക കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിച്ച തുകയാണ് ഇതെന്നും, അജ്ഞാതനായ ഒരു വ്യക്തി വഴിയാണ് ഈ പ്രതിഫലം പ്രഖ്യാപിച്ചതെന്നും എസ്തറിന്റെ കുടുംബ വക്താവ് അറിയിച്ചു.
ഓട്ടിസം (Spectrum) ബാധിച്ച കുട്ടിയായതിനാൽ തന്നെ എസ്തറിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും എത്രയും വേഗം കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. അതേസമയം ദിവസങ്ങൾ പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിക്കാത്തതിനാൽ കടുത്ത ആശങ്കയിലും ഭയത്തിലുമാണ് കുടുംബമെന്ന് വക്താവായ മൗറീൻ ലെഷെം മാധ്യമങ്ങളോട് പറഞ്ഞു.






