ആൽബർട്ടയിൽ നിന്നും കാണാതായ രണ്ടു കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) അറിയിച്ചു. ജൂലൈ 7-ന് ആറുവയസുകാരനായ ലനകായി മോറിസണെ കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആംബർ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഗ്രാൻഡ് പ്രെയ്റിക്കു സമീപമുള്ള വാൽഹല്ല സെന്‍ററിൽ നിന്ന് കുട്ടിയെ അമ്മ ക്രിസ്റ്റ മോറിസൺ കൂട്ടിക്കൊണ്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കൊപ്പം പങ്കാളിയായ ഡാനിയൽ ലുഡ്വിഗും നാല് വയസുകാരനായ കാർൽ മോറിസണും ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഇവർ ബ്രിട്ടീഷ് കൊളംബിയയിൽ എത്തിയതായി സ്ഥിരീകരിച്ചതോടെ ജൂലൈ 10-ന് ആംബർ അലർട്ട് പിൻവലിച്ചു. ബിസിയിലെ ഒകനാഗൻ താഴ്വരയിലെ വെർണൺ പ്രദേശത്താണ് ഇവരെ അവസാനമായി കണ്ടത്. അവിടെ നിന്ന് കൂട്ടനേയ്‌സ് മേഖലയിലേക്ക് യാത്ര ചെയ്തതെന്നും അധികൃതർ പറയുന്നു.
നിലവിലെ വിവരങ്ങൾ പ്രകാരം ഇവർ സ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലോ യൂക്കണിലോ ആൽബർട്ടയിലോ എവിടെയും ഉണ്ടായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇവർ 2006 മോഡൽ ചുവപ്പ് നിറത്തിലുള്ള ഫോർഡ് എഫ്-350 പിക്കപ്പ് ട്രക്കിലോ അല്ലെങ്കിൽ ഒരു മോട്ടോർഹോമിലോ ആണ് സഞ്ചരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







