ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിന്റെ ഭാഗമായി റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. വീട്ടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് എക്സൈസ് സംഘം കണ്ടെടുത്തത്. അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലും പോലീസ് റെയ്ഡ് നടത്തുന്നതിനിടയിലാണ് ഈ മദ്യശേഖരം ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് എക്സൈസ് വകുപ്പിനെ വിവരമറിയിച്ചതും.
കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചത്. പ്രത്യേക പെർമിറ്റോ ലൈസൻസോ ഇല്ലാതെ വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരാൾക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പരിധി മൂന്ന് ലിറ്റർ മാത്രമാണെന്നിരിക്കെ, ഇത്രയധികം മദ്യം അനുമതിയില്ലാതെ സൂക്ഷിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.







