കൊച്ചി: കടൽക്ഷോഭത്തിന് കാരണമാകുന്ന ‘സ്വെൽ സർജ്’ (Swell Surge – കള്ളക്കടൽ) പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളുടെ തീരങ്ങളിൽ 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകളോടെയുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (Incois) അറിയിച്ചു.
ഇൻകോയിസിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (അഴീക്കൽ ജെട്ടി മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ), എറണാകുളം (മുനമ്പം ഫിഷിംഗ് ഹാർബർ മുതൽ മറുവാക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല ഫിഷിംഗ് ഹാർബർ മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കാസർകോട് എന്നീ ജില്ലകളിൽ വ്യാഴാഴ്ച രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുണ്ട്.
കന്യാകുമാരിയിലും 1.2 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം വെള്ളിയാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ (Swell surge) പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഇൻകോയിസ് വ്യക്തമാക്കി.
ഈ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നും ഈ സമയത്ത് ചെറിയ ബോട്ടുകളും വള്ളങ്ങളും കടലിലിറക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.






