ടെക്സസിൽ മാരകമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ (New World screwworm) പര പരാദബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യു.എസിൽ നിന്നുള്ള കന്നുകാലി ഇറക്കുമതിക്ക് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കാനഡ. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള മൃഗങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും കാനഡയിലെ കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് അടിയന്തര നടപടിയെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയാണ് (CFIA) അറിയിച്ചു. ടെക്സസിലെ ഒരു പശുക്കുട്ടിയിലാണ് ന്യൂ വേൾഡ് സ്ക്രൂവേം ആദ്യം കണ്ടെത്തിയത്. ഇതേത്തുടർന്ന് കുതിരകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായ ഏജൻസി റിപ്പോർട്ട് ചെയ്തു. കാനഡ-യുഎസ് അതിർത്തി കടക്കുന്നതിന് മുൻപുള്ള 21 ദിവസത്തിനിടെ ടെക്സസ് സംസ്ഥാനത്ത് ജനിക്കുകയോ അവിടെ സമയം ചെലവഴിക്കുകയോ ചെയ്ത മൃഗങ്ങളെ ഒരു കാരണവശാലും കാനഡയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഏജൻസി വ്യക്തമാക്കി.
ഊഷ്മള രക്തമുള്ള ജീവികളുടെ ശരീരത്തിൽ ജീവിക്കുന്ന ഒരിനം ഈച്ചകളുടെ ലാർവകളാണ് ‘ന്യൂ വേൾഡ് സ്ക്രൂവേം’ എന്നറിയപ്പെടുന്നത്. ഇവ ജീവനുള്ള കോശങ്ങളെ ആഹാരമാക്കുകയും മൃഗങ്ങളുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മൃഗങ്ങളുടെ ജീവന് ഭീഷണിയാകും. രോഗവ്യാപനം തടയുന്നതിനുള്ള കൃത്യമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ താൽക്കാലിക നിയന്ത്രണമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. നിലവിൽ കാനഡയിൽ ഒരിടത്തും സ്ക്രൂവേം ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും രോഗം രാജ്യത്തേക്ക് എത്താതിരിക്കാൻ അതിർത്തികളിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി.






