newsroom@amcainnews.com

പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതിൻ്റെ തെളിവുകൾ നൽകില്ലെന്ന് റഷ്യ; ആരോപണം നിഷേധിച്ച് യുക്രെയ്‌ൻ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ നൽകില്ലെന്ന് റഷ്യ. എല്ലാ ഡ്രോണുകളും തകർത്തെന്നും ഇത്തരം അന്വേഷണങ്ങൾ സാധാരണയായി സൈന്യം കൈകാര്യം ചെയ്യാറുണ്ടെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇത്രയും വലിയൊരു ഡ്രോൺ ആക്രമണം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികച്ച ഏകോപനത്തിലൂടെ തകർത്തതിന്റെ പ്രത്യേകം തെളിവുകൾ നൽകേണ്ടതില്ലെന്ന് കരുതുന്നുവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ചർച്ചയിൽ റഷ്യ നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് – യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചർച്ച കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആരോപണം ഉയർന്നത്. വടക്കുപടിഞ്ഞാറൻ റഷ്യയിലെ നോവ്ഗൊറോഡ് മേഖലയിലുള്ള പുട്ടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി, യുക്രെയ്‌ൻ 91 ദീർഘദൂര ഡ്രോണുകൾ വിക്ഷേപിച്ചുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവാണ് ആരോപണമുന്നയിച്ചത്. സംഭവസമയത്ത് പുട്ടിൻ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കുമെന്നും ലാവ്‌റോവ് പറഞ്ഞു.

അതേസമയം, ആരോപണം നിഷേധിച്ച് യുക്രെയ്‌ൻ രംഗത്തെത്തി. സമാധാന ശ്രമങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച കഥയാണിതെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഇത് പതിവ് റഷ്യൻ നുണകളിലൊന്നാണെന്ന് പറഞ്ഞ സെലെൻസ്കി, യുക്രെയ്‌‌നെതിരെ റഷ്യ തുടരെ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാണ് ഈ ആരോപണമെന്നും പറഞ്ഞു.

യുക്രെയ്‌ൻ സർക്കാരിന്റെ കെട്ടിടങ്ങളെ റഷ്യ പല തവണ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും രാജ്യാന്തര സമൂഹത്തോട് സെലെൻസ്കി അഭ്യർഥിച്ചു. ഈ സമയത്ത് ലോകം നിശബ്ദമായിരിക്കാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും ശാശ്വതമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ റഷ്യയെ അനുവദിക്കാനാവില്ലെന്നും സെലെൻസ്കി പറഞ്ഞു. ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രസ്താവനകളിൽ യുക്രെയ്‌ൻ നിരാശയും ആശങ്കയും രേഖപ്പെടുത്തി. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്ന് യുക്രെയ്‌ൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

You might also like

ആരാധകരുടെ ആവേശം അതിരുകടന്നു; കാറ്റിൽ പറന്ന കരിങ്കല്ല് തറച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു, ഡ്രൈവർക്ക് പരിക്ക്

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

ബ്രിട്ടീഷ് കൊളംബിയയിൽ ഇമാമിന് നേരെ വംശീയ ആക്രമണം: അന്വേഷണം ഊർജ്ജിതം

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

കാല്ഗറിയുടെ നഗരാസൂത്രണ രേഖ വീണ്ടും നീട്ടിവെക്കും; പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ചില കൗൺസിലർമാർ

Top Picks for You
Top Picks for You