ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ അതീവ ഗുരുതരമായി പടരുന്നതായി ആഫ്രിക്കൻ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം രോഗബാധിതരുടെ എണ്ണത്തിൽ 38% വർധനയാണുണ്ടായത്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 894 ആയി ഉയർന്നു. ആദ്യ ഒരു മാസത്തിനുള്ളിൽ തന്നെ മരണസംഖ്യ 200 പിന്നിട്ടത് ആശങ്ക വര്ധിപ്പിക്കുന്നുണ്ട്.
നിലവിലെ എബോള വ്യാപനത്തിന് കാരണം ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന അപൂർവ്വ ഇനം വൈറസാണ്. ഇതിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. മുൻകാലങ്ങളിൽ കോംഗോയിലുണ്ടായ അണുബാധയ്ക്ക് കാരണം വാക്സിനുള്ള ‘സയർ’ (Zaire) വൈറസായിരുന്നു. രോഗവ്യാപന കേന്ദ്രങ്ങൾ: രോഗബാധിതരിൽ 90 ശതമാനവും കോംഗോയിലെ ഇട്ടൂരി (Ituri) പ്രവിശ്യയിലാണ്. കൂടാതെ നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അയൽരാജ്യമായ ഉഗാണ്ടയിലേക്ക് പടർന്ന രോഗം അവിടെ 19 പേർക്ക് സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. പ്രദേശത്തെ ആഭ്യന്തര സംഘർഷങ്ങളും മോശം റോഡുകളും കാരണം രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഏകദേശം 17,000 മുതൽ 35,000 വരെ ആളുകൾ സമ്പർക്കപ്പട്ടികയിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് എങ്കിലും ഇതിൽ 15 ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ.






