ആൽബർട്ടയിൽ 17 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മാർച്ച് മാസം മുതൽ മൊത്തം കേസുകളുടെ എണ്ണം 210 ആയി ഉയർന്നു. ഇതിൽ പകുതിയോളം കേസുകളും പ്രവിശ്യയുടെ സൗത്ത് സോണിലാണെന്ന് സർക്കാർ പറയുന്നു. നിലവിൽ 26 കേസുകൾ സജീവമാണെന്നും ഇത് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ആഴ്ച വരെ 11 ആൽബർട്ട നിവാസികളെ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്തതിൽ 170-ൽ അധികം കേസുകളും കുട്ടികളിലാണ്, അതിൽ 60 ഓളം പേർ അഞ്ച് വയസ്സിൽ താഴെയുള്ളവരാണ്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ ചുവന്ന തടിപ്പ് എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി തുടങ്ങി മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.