ബെംഗളൂരുവിൽ പുതിയ സർക്കാർ അധികാരമേറ്റ് രണ്ട് ദിവസത്തിനകം തന്നെ മന്ത്രിസഭയ്ക്കുള്ളിൽ വലിയ രാഷ്ട്രീയ ഭിന്നത പരസ്യമായിരിക്കുകയാണ്. ആവശ്യപ്പെട്ട വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവായ മന്ത്രി രാമലിംഗ റെഡ്ഡി തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ജലസേചന വകുപ്പ് മന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ വകുപ്പ് ഏറ്റെടുക്കാൻ തനിക്ക് താല്പര്യമില്ലെന്നും പകരം ബെംഗളൂരു നഗര വികസന വകുപ്പ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
തന്റെ ആവശ്യവും അതൃപ്തിയും രാമലിംഗ റെഡ്ഡി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. നിലവിൽ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ബെംഗളൂരു വികസന വകുപ്പിന്റെ ചുമതല നൽകിയിട്ടുള്ളത്. അധികാരത്തിന്റെ തുടക്കത്തിൽ തന്നെ ഭരണപക്ഷത്തിനുള്ളിൽ ഉടലെടുത്ത ഈ തർക്കമാണ് ഒടുവിൽ മുതിർന്ന നേതാവിന്റെ രാജിയിലേക്ക് നയിച്ചതും ഡി.കെ. മന്ത്രിസഭയ്ക്ക് ആദ്യ തിരിച്ചടിയായതും.






