ബേബി പൗഡർ ഉൾപ്പെടെയുള്ള ടാൽകം ഉൽപ്പന്നങ്ങളുടെ നിരന്തര ഉപയോഗം അർബുദത്തിന് കാരണമായി എന്ന പരാതിയിൽ വലിയ തുക നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയോട് ന്യൂജഴ്‌സിയിലെ ഫെഡറൽ കോടതി ഉത്തരവിട്ടു. ഏകദേശം പത്തു വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് 550 കോടി ഡോളർ (അതായത് ഏകദേശം 52,699 കോടി രൂപ) നൽകാൻ നിർദേശമുണ്ടായിരിക്കുന്നത്.
കമ്പനിയുടെ ബേബി പൗഡറുകളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്നും ഇത് മെസോതെലിയോമ അടക്കമുള്ള ഗുരുതരമായ അർബുദ രോഗങ്ങൾക്ക് വഴിവെച്ചെന്നുമാണ് പ്രധാന ആരോപണം. ഈ നിയമപോരാട്ടത്തിൽ പരാതി ഉന്നയിച്ചവരിൽ 95 ശതമാനം ആളുകൾക്ക്, അതായത് എഴുപത്താറായിരത്തിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് എരിക് ഹാസ് പ്രതികരിച്ചത്. ജീവൻരക്ഷാ മരുന്നുകളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കേസുകൾ തീർപ്പാക്കാൻ കമ്പനി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.







