കുവൈറ്റ് സിറ്റി : നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറുകളെ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, കുവൈറ്റിൽ അടക്കം ഇറാൻ ശക്തമായ വ്യോമാക്രമണം നടത്തിയതോടെ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ. ഇറാനിൽ നിന്ന് കുവൈറ്റിനെ ലക്ഷ്യമാക്കി 13 ബാലിസ്റ്റിക് മിസൈലുകളും 17 അത്യാധുനിക ഡ്രോണുകളുമാണ് ഒരേസമയം തൊടുത്തുവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചപ്പോൾ ഉണ്ടായതിന് സമാനമായ ആക്രമണമാണിയിരുന്നു ഇത്. രാജ്യത്തെ പ്രധാന യാത്രാ-സാമ്പത്തിക കേന്ദ്രമായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ മറ്റ് ജി.സി.സി രാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
കഴിഞ്ഞ തവണ ഒന്നാം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പും കുവൈറ്റിന് നേരെ ഇറാൻ കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇപ്പോൾ വീണ്ടും കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാൻ ഇത്രയും വലിയ സൈനിക നീക്കം നടത്തിയത് ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ്. മേഖലയിലെ വ്യോമഗതാഗത സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ഇറാന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതികരണങ്ങൾ ജി.സി.സി രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






