വ്യാജ ഇൻഷുറൻസ് രേഖകൾ ഉപയോഗിച്ച് അമേരിക്കൻ ബാങ്കിൽ നിന്ന് 100 മില്യൺ ഡോളർ (ഏകദേശം 954 കോടി രൂപ) തട്ടിയ കേസിൽ ഇന്ത്യൻ വംശജനായ വ്യവസായി മഹേന്ദർ മഖിജാനി (44) യുഎസിൽ അറസ്റ്റിലായി. കാലിഫോർണിയയിലെ കോറോണ ഡെൽ മാറിൽ താമസിക്കുന്ന ഇയാളെ എഫ്.ബി.ഐയും യുഎസ് റവന്യൂ സർവീസും സംയുക്തമായാണ് പിടികൂടിയത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പുറമെ ബ്ലാക്ക്‌മെയിലിംഗ്, വധഭീഷണി തുടങ്ങിയ ഗുരുതര ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. മൂല്യം കുറഞ്ഞ ഈടുകൾ കാണിച്ച് വെസ്റ്റേൺ അലയൻസ് ബാങ്കിൽ നിന്നാണ് ഇയാൾ 100 മില്യൺ ഡോളർ തട്ടിയെടുത്തത്.
മഖിജാനിയുടെ ഉടമസ്ഥതയിലുള്ള ‘കാന്‍റർ ഗ്രൂപ്പ് വി’ എന്ന കമ്പനി വഴിയാണ് തട്ടിപ്പ് നടത്തിയത്. റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ ഈടായി കാണിച്ച് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നതായിരുന്നു രീതി. 2024 സെപ്റ്റംബർ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ 487 പ്രോപ്പർട്ടി ടൈറ്റിൽ ഇൻഷുറൻസ് പോളിസികളിൽ ഇയാൾ തിരിമറി നടത്തി. തട്ടിപ്പ് വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്ന് മഖിജാനി ഭീഷണിപ്പെടുത്തിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ബിസിനസ്സ് പങ്കാളികളെയും ബാങ്ക് ഉദ്യോഗസ്ഥരെയും ബ്ലാക്ക്‌മെയിൽ ചെയ്യാനായി മയക്കുമരുന്നും ലൈംഗികത്തൊഴിലാളികളും പങ്കെടുക്കുന്ന രഹസ്യ പാർട്ടികൾ ഇയാൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇയാൾ പലരെയും ഭീഷിണിപ്പെടുത്തിയിരുന്നത്.






