കഴിഞ്ഞ വർഷം ന്യൂയോർക്ക് നഗരത്തിന് സമീപം ആറ് പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം പക്ഷി ഇടിച്ചതാകാൻ (Bird Strike) വലിയ സാധ്യതയുണ്ടെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തകർന്ന ബെൽ 206L-4 ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും പക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി എൻ.ടി.എസ്.ബി വ്യക്തമാക്കി. 2025 ഏപ്രിലിൽ നടന്ന ഈ ദാരുണമായ അപകടത്തിൽ സ്പെയിനിൽ നിന്നുള്ള മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബവും പൈലറ്റുമാണ് കൊല്ലപ്പെട്ടത്.
2025 ഏപ്രിൽ 10-ന് ഉച്ചയ്ക്ക് 3 മണിയോടെ ലോവർ മാൻഹട്ടനിൽ നിന്ന് ആരംഭിച്ച ഹെലികോപ്റ്റർ ടൂറിന്റെ 17-ാം മിനിറ്റിലാണ് അപകടം സംഭവിച്ചത്. സ്റ്റാച്യൂ ഓഫ് ലിബർട്ടിയും ഹഡ്സൺ നദിയും കടന്ന് ന്യൂയോർക്ക് നഗരത്തിന്റെ വ്യോമദൃശ്യങ്ങൾ കണ്ട് മടങ്ങുന്നതിനിടയിൽ ന്യൂജേഴ്‌സിക്ക് സമീപം ഹെലികോപ്റ്റർ നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ടൂർ കമ്പനിയായ ‘ന്യൂയോർക്ക് ഹെലികോപ്റ്റർ ചാർട്ടർ ഇൻകോർപ്പറേഷൻ’ പ്രവർത്തനം അവസാനിപ്പിച്ചു. ഹെലികോപ്റ്ററിന്റെ പ്രധാന റോട്ടർ ബ്ലേഡിന്റെ ഭാഗങ്ങളും പക്ഷിച്ചിറകും അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലത്തുനിന്നും 2,000 അടി അകലെയുള്ള കെട്ടിടങ്ങളുടെ മുകളിലും നിലത്തുനിന്നുമായി കണ്ടെത്തിയിട്ടുണ്ട്.
സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെയും എൻ.ടി.എസ്.ബിയിലെയും വിദഗ്ധർ നടത്തിയ പരിശോധനയിലാണ് പക്ഷി അവശിഷ്ടങ്ങൾ സ്ഥിരീകരിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് വലിയൊരു കൂട്ടം വാത്തകൾ (Geese) കൂട്ടത്തോടെ പറന്നുയരുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി മൊഴി നൽകിയിട്ടുണ്ട്. ഹെലികോപ്റ്ററിൽ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായും അത് പക്ഷി ഇടിച്ചതാകാമെന്ന് അപ്പോൾത്തന്നെ കരുതിയതായും അവർ പറഞ്ഞു. ഹെലികോപ്റ്റർ വായുവിൽ വെച്ച് മൂന്ന് കഷണങ്ങളായി വേർപെട്ട് നദിയിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു.
പക്ഷികളെ അകറ്റി നിർത്താൻ ലൈറ്റുകൾ മിന്നിപ്പിക്കുന്നതിനുള്ള സംവിധാനം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും അതിന്റെ സ്വിച്ച് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായില്ല. പകൽ സമയങ്ങളിൽ ഈ സംവിധാനം ഉപയോഗിക്കുന്നത് നിർബന്ധമല്ലായിരുന്നു എന്ന് കമ്പനിയുടെ ചീഫ് പൈലറ്റ് വ്യക്തമാക്കി. നിലവിൽ കമ്പനിയുടെ ലൈസൻസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സസ്പെൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ അപകട കാരണം വ്യക്തമായ സാഹചര്യത്തിൽ തനിക്ക് ലൈസൻസ് തിരികെ നൽകണമെന്നും ബിസിനസ്സ് നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരം നൽകണമെന്നും കമ്പനി ഉടമ മൈക്കൽ റോത്ത് ആവശ്യപ്പെട്ടു.







