എഡ്മിന്‍റൻ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഒരു മാസം ലഭിക്കേണ്ട മഴ രണ്ടു ദിവസം കൊണ്ട് പെയ്തതോടെ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ പൂർണ്ണമായും തകർന്നു. നഗരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ ജലഉപഭോഗം നിയന്ത്രിക്കണമെന്ന് എഡ്മിന്‍റൻ മേയർ ആൻഡ്രൂ നാക്ക് അഭ്യർത്ഥിച്ചു. അപകടസാധ്യതയുള്ളതിനാൽ നഗരത്തിലെ തടാകങ്ങൾക്കും ജലാശയങ്ങൾക്കും അരികിലേക്ക് പൊതുജനങ്ങൾ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.
ജൂൺ മാസത്തിൽ സാധാരണ 69.9 മില്ലിമീറ്റർ മഴ ലഭിക്കാറുള്ള സ്ഥാനത്ത്, ഇത്തവണ ഇതുവരെ 189 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് നോർത്ത് സസ്‌കാച്ചെവൻ നദിയിലെ ജലനിരപ്പ് കുത്തനെ ഉയരുകയും ശക്തമായ ഒഴുക്കും ആരംഭിച്ചു. സുരക്ഷ മുൻനിർത്തി ബോട്ട് സർവീസുകളും നദീതീരത്തെ പ്രധാന നടപ്പാതകളും താൽക്കാലികമായി അടച്ചു. പീറ്റർ ഹെമിംഗ്വേ അക്വാറ്റിക് സെന്‍റർ വെള്ളപ്പൊക്കം മൂലം അടച്ചു. നഗരത്തിലെ കളിസ്ഥലങ്ങളും ഗോൾഫ് കോഴ്‌സുകളും അടച്ചിട്ടുണ്ട്.





