വടക്കുകിഴക്കന്‍ അമേരിക്കയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍ മേഖലയിലും മിഡ് അറ്റ്ലാൻ്റിക് മേഖലയിലും ശനിയാഴ്ച്ച അതിശക്തമായ മഴയില്‍ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെ ഈ മേഖലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
വടക്കുകിഴക്കന്‍ കെന്‍റക്കി മുതല്‍ ന്യൂജഴ്സി വരെയാണ് ഈ മുന്നറിയിപ്പ്. പിറ്റ്‌സ്ബര്‍ഗ്, വാഷിങ്ടണ്‍ ഡി.സി., ബാള്‍ട്ടിമോര്‍, ഫിലഡല്‍ഫിയ എന്നീ നഗരങ്ങളും ഈ പരിധിയില്‍ വരുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാഷിങ്ടണ്‍ ഡി.സി. മുതല്‍ ഫിലഡല്‍ഫിയ, ന്യൂയോര്‍ക്ക് സിറ്റി വരെയുള്ള ഇന്‍റര്‍സ്റ്റേറ്റ് 95 ഇടനാഴിയിലുടനീളം മിന്നല്‍പ്രളയ ഭീഷണിയും നിലനില്‍ക്കുന്നു. ഡെലവെയര്‍ മുതല്‍ തെക്കന്‍ ന്യൂയോര്‍ക്ക് വരെ ചൊവ്വാഴ്ച പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറില്‍ ഒരു ഇഞ്ചിലധികം മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നഗരപ്രദേശങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യത കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ ശക്തമായ മഴയും ഇടിമിന്നലും വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനം.







