മിഡ് വെസ്റ്റ് മേഖലയിലെ നിരവധി നഗരങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതം ദുസഹമാക്കി. ഇതിനിടെ അതി ശക്തമായ കൊടുങ്കാറ്റിനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. ചില പ്രദേശങ്ങളില്‍ വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം കയറിയതോടെ നിരവധി പേരെ രക്ഷാബോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്‍ഡിയാനയിലെ കേംബ്രിഡ്ജ് സിറ്റിയില്‍ സ്ഥിതി ഏറെ ഗുരുതരമാണ്. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കവും ശക്തമായ മഴയും തുടരുന്നതിനിടെ ഇന്‍ഡിയാന ഗവര്‍ണര്‍ മൈക്ക് ബ്രൗണ്‍ സംസ്ഥാനത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ വിഭവങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡെലവെയര്‍ കൗണ്ടിയില്‍ മിസിസിനേവ നദിയില്‍ വീണ നാല് പേരില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍-രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മറ്റ് മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
അയോവ, ഇല്ലിനോയ്, കെന്‍റക്കി, നോര്‍ത്ത് കാരൊലൈന തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ രണ്ട് ഇഞ്ച് വരെ മഴ ലാഭിക്കാം. ശക്തമായ കാറ്റ്, വലിയ ആലിപ്പഴമഴ, ടോര്‍ണാഡോ എന്നിവയ്ക്കും സാധ്യതയുണ്ട്. അതേസമയം മിഡ് വെസ്റ്റിൽ നിന്ന് തെക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ കടുത്ത ചൂടും തുടരുകയാണ്. 15-ലധികം സംസ്ഥാനങ്ങളിലായി 10 കോടിയിലധികം ആളുകള്‍ക്ക് ചൂടുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തെ ശക്തമായ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും കുറഞ്ഞത് അഞ്ച് ടോര്‍ണാഡോകളും മിഡ് വെസ്റ്റ് മേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ മൂന്ന് ടോര്‍ണാഡോകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെന്റി കൗണ്ടിയില്‍ മാത്രം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ അപ്പാര്‍ട്ട്‌മെൻ്റ് സമുച്ചയത്തില്‍ നിന്ന് 50-ലധികം പേരെ രക്ഷപ്പെടുത്തി. ”ഇനി മഴ കൂടി പെയ്താല്‍ നമ്മള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് പോകും,” ഹെൻ്റി കൗണ്ടി ഷെരീഫ് ജോണ്‍ സ്‌പ്രോള്‍സ് മുന്നറിയിപ്പ് നല്‍കി.







