പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ ദുരന്തമാണ് ഈ വർഷം ഒൻ്റാരിയോ നേരിടുന്നതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 7,250 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കാട്ടുതീയിൽ കത്തിയമർന്നതായി ഫോർഡ് സർക്കാർ അറിയിച്ചു. 2021-ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നാശനഷ്ടത്തിൻ്റെ നിരക്കുകളെയും മറികടക്കുകയാണ് ഇത്തവണത്തെ ദുരന്തം. ഇതുവരെ പ്രവിശ്യയിൽ ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. പ്രധാനമായും വടക്കൻ ഒൻ്റാരി മേഖലകളിലാണ് കാട്ടുതീ വൻ നാശനഷ്ടം വിതച്ചിരിക്കുന്നത്. നിരവധി താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റ പാർപ്പിക്കുകയും മേഖലയിൽ വായു ഗുണനിലവാരം കുറഞ്ഞതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. വൻതോതിൽ പുക പടരുന്നത് സമീപ നഗരങ്ങളിലെ സാധാരണ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ശരാശരിയേക്കാൾ 15 ഡിഗ്രിയോളം ഉയർന്ന കടുത്ത ചൂടുമാണ് കാട്ടുതീ പടരാൻ പ്രധാന കാരണം. തണ്ടർ ബേ മേഖലയ്ക്ക് വടക്കായി പടർന്നുപിടിച്ച കാട്ടുതീ മാത്രം 3,188 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നാശം വിതച്ചത്. പുകപടലങ്ങളും അഗ്നിയും രൂക്ഷമായതോടെ 1,800-ലധികം ആളുകളെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഒഴിപ്പിക്കപ്പെട്ട 13 ജനവാസ മേഖലകളിൽ ഭൂരിഭാഗവും തദ്ദേശീയ ഗോത്രവർഗ്ഗ സമൂഹങ്ങൾ അധിവസിക്കുന്ന ഇടങ്ങളാണ്.
അടുത്തിടെ പെയ്ത മഴ താൽക്കാലിക ആശ്വാസം നൽകിയെങ്കിലും, പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കനേഡിയൻ ഫോറസ്റ്റ് സർവീസ് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് മാസത്തിലും സാധാരണ നിലയേക്കാൾ ചൂടും വരണ്ട അന്തരീക്ഷവും തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






