മാലി: മാലദ്വീപിന് സമീപം സമുദ്രത്തിലെ ആഴമേറിയ ഗുഹയിൽ പര്യവേഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയൻ ഗവേഷകർക്ക് ദാരുണാന്ത്യം. മാലദ്വീപിന് സമീപമുള്ള വാവു അറ്റോളിലെ (Vaavu Atoll) 50 മീറ്റർ ആഴത്തിലുള്ള സമുദ്ര ഗുഹയിലായിരുന്നു ഡൈവർമാരടങ്ങിയ സംഘം പര്യവേഷണം നടത്തിയത്. ഡൈവിങ് പൂർത്തിയാക്കി തിരികെയെത്തേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഞ്ചുപേരും ഗുഹയ്ക്കുള്ളിൽ കുടുങ്ങി മരണപ്പെട്ടതായി കണ്ടെത്തിയത്.
വിവിധ ഇറ്റാലിയൻ സർവകലാശാലകളിലായി സമുദ്ര ശാസ്ത്ര ശാഖകളിൽ ഗവേഷണം നടത്തുന്ന മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുറിയൽ ഒഡെനിനോ എന്നിവരും, ഇവർ സഞ്ചരിച്ചിരുന്ന ‘ഡ്യൂക്ക് ഓഫ് യോക്’ എന്ന ബോട്ടിന്റെ ഓപ്പറേഷൻ മാനേജർ ജിയാൻലൂക്ക ബെനെഡെറ്റിയുമാണ് മരണപ്പെട്ടത്. അപകടത്തിൽ മരിച്ച ഓപ്പറേഷൻ മാനേജരുടെ മൃതദേഹം മാത്രമാണ് നിലവിൽ പുറത്തെത്തിക്കാൻ സാധിച്ചത്.
ഗുഹയ്ക്കുള്ളിലെ സങ്കീർണ്ണമായ ഭൂപ്രകൃതിയും കനത്ത ഒഴുക്കും മറ്റ് നാലുപേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് പ്രധാന തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ മേഖലയിലെ മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച എട്ട് വിദഗ്ധ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ കടലിനടിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ബാക്കിയുള്ളവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കൂടുതൽ സന്നാഹങ്ങളോടെ ഇന്നും നാളെയും തിരച്ചിൽ ശക്തമാക്കുമെന്ന് മാലദ്വീപ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇറ്റാലിയൻ എംബസിയും മാലിയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.






