വിദേശയാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കും വിസാ ചിലവുകളും നാം കൃത്യമായി കണക്കാക്കാറുണ്ട്. എന്നാൽ ഒരു രാജ്യം വിട്ടുപോകുമ്പോൾ നിങ്ങൾ നൽകേണ്ടി വരുന്ന ‘ഡിപ്പാർച്ചർ ടാക്സിനെ’ കുറിച്ച് പലപ്പോഴും പലരും ബോധവാന്മാരല്ല. മിക്കപ്പോഴും വിമാന ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ഈ തുക ഈടാക്കുന്നതിനാൽ യാത്രക്കാർ ഇത് പ്രത്യേകം ശ്രദ്ധിക്കാറില്ല. എന്നാൽ ചില രാജ്യങ്ങളിൽ ഇപ്പോഴും വിമാനത്താവളത്തിൽ വെച്ച് നേരിട്ട് പണം നൽകിയാൽ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ.
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2024-ൽ മാത്രം ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ ഏകദേശം 6,000 കോടിയിലധികം യുഎസ് ഡോളർ ഇത്തരത്തിൽ ഡിപ്പാർച്ചർ ടാക്സായി പിരിച്ചെടുത്തിട്ടുണ്ട്. ഒരാളിൽ നിന്നും ശരാശരി 6.80 ഡോളറാണ് ഈടാക്കുന്നത്. വിമാനത്താവളങ്ങളുടെ അറ്റകുറ്റപ്പണികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്. നിലവിൽ അർജന്റീനയിലാണ് ഏറ്റവും ഉയർന്ന ഡിപ്പാർച്ചർ ടാക്സ് ഈടാക്കുന്നത് (ഏകദേശം 138 ഡോളർ). മെക്സിക്കോ, യുകെ, അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഉയർന്ന നിരക്ക് ഈടാക്കുന്നവരുടെ പട്ടികയിലുണ്ട്.
ഇന്തോനേഷ്യയിലെ ബാലി പോലുള്ള ഇടങ്ങളിൽ മുൻപ് നേരിട്ട് പണം നൽകേണ്ടി വന്നിരുന്ന സാഹചര്യം വലിയ യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. വിദേശ കറൻസി കയ്യിലില്ലാത്തവർക്കും എടിഎം സൗകര്യം ലഭിക്കാത്തവർക്കും പലപ്പോഴും വിമാനം നഷ്ടമാകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ 2014 മുതൽ ഇന്തോനേഷ്യ ഈ തുക ടിക്കറ്റ് നിരക്കിൽ തന്നെ ഉൾപ്പെടുത്തിത്തുടങ്ങി. ജപ്പാൻ 2019-ൽ നടപ്പിലാക്കിയ ‘സയോനാര ടാക്സ്’ ഇപ്പോൾ മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് ടിക്കറ്റ് നിരക്കിനൊപ്പമാണ് ഈടാക്കുന്നത്.
ഓസ്‌ട്രേലിയയിൽ ‘പാസഞ്ചർ മൂവ്‌മെന്റ് ചാർജ്’ എന്നും യുകെയിൽ ‘എയർ പാസഞ്ചർ ഡ്യൂട്ടി’ എന്നും ഇത് അറിയപ്പെടുന്നു. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നത് മൂലം പ്രകൃതിവിഭവങ്ങൾക്കും മറ്റുമുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായാണ് ഇത്തരത്തിലുള്ള അധിക ഫീസുകൾ ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇത്തരം ഫീസുകൾ യാത്രക്കാർക്ക് അധിക ബാധ്യതയാണെന്നും ഇവയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും ട്രാവൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.






