ഒട്ടാവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കാനഡ. അണുബാധ രാജ്യത്തേക്ക് എത്താതിരിക്കാൻ കർശനമായ അതിർത്തി സുരക്ഷാ നിയമങ്ങളാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി.
നിലവിൽ കാനഡയിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്തെ ആരോഗ്യസാഹചര്യം സുരക്ഷിതമാണെന്നും ഹെൽത്ത് കാനഡ അധികൃതർ വ്യക്തമാക്കി. ക്വാറന്റൈൻ നിയമപ്രകാരം ശനിയാഴ്ച മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ കനേഡിയൻ പൗരന്മാർ, സ്ഥിരതാമസക്കാർ (Permanent Residents), ഇൻഡ്യൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തവർ, വിദേശ പൗരന്മാർ എന്നിവർക്ക് കാനഡയിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകും. എന്നാൽ ഇവർ വിമാനത്താവളങ്ങളിൽ കർശനമായ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഉടനടി വിദഗ്ധ പരിശോധനകൾക്കായി ആശുപത്രികളിലേക്ക് മാറ്റും. ലക്ഷണങ്ങൾ ഇല്ലാത്തവർ കൃത്യമായ ക്വാറന്റൈൻ പ്ലാൻ അധികൃതർക്ക് മുന്നിൽ സമർപ്പിക്കണം. അതിർത്തി നിയന്ത്രണങ്ങൾക്ക് പുറമെ ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ നടപടികളും കാനഡ താൽക്കാലികമായി നിർത്തിവെച്ചു. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില വിസ അപേക്ഷകളിലെ അന്തിമ തീരുമാനം എടുക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. സ്ഥിരതാമസ വിസ (PR), താൽക്കാലിക താമസ വിസ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA), സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗവ്യാപന സാധ്യത പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളിലേക്ക് കാനഡ കടന്നത്.






