കാനഡയിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ഭാവിയിൽ ജനഹിതപരിശോധന വേണോ എന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉയർത്തുന്ന റെഫറണ്ടം ചോദ്യം തികച്ചും ‘അപകടകരമായ ഒരു തട്ടിപ്പാണെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണി. ഇത്തരം വോട്ടെടുപ്പുകൾ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും നേരത്തെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത് പോലുള്ള വലിയ തിരിച്ചടികൾക്ക് ഇത് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെയോ (UCP) പ്രതിപക്ഷത്തിന്റെയോ വാഗ്ദാനങ്ങളിലോ പ്രകടനപത്രികയിലോ ഇങ്ങനെയൊരു ജനഹിതപരിശോധനയെക്കുറിച്ച് സൂചന പോലും ഉണ്ടായിരുന്നില്ലെന്നും കാർണി ചൂണ്ടിക്കാട്ടി. ഇത്തരം ജനഹിതപരിശോധനകൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്. റെഫറണ്ടത്തിന് അനുകൂലമായി വോട്ട് ചെയ്താൽ ഭാവിയിൽ ഫെഡറൽ സർക്കാരുമായുള്ള ചർച്ചകളിൽ പ്രവിശ്യയ്ക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ അത് വലിയൊരു ചതിക്കുഴിയാണ്. ബ്രിട്ടൻ ഇന്നും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ്,” അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ആൽബർട്ട റെഫറണ്ടത്തിനായി മുന്നോട്ടുവച്ച ചോദ്യം കാനഡയുടെ ‘ക്ലാരിറ്റി ആക്റ്റ്’ ലംഘിക്കുന്നുണ്ടോ എന്ന് ഫെഡറൽ സർക്കാർ പരിശോധിച്ചുവരികയാണ്. ഈ നിയമപ്രകാരം ഒരു പ്രവിശ്യ മുന്നോട്ട് വെക്കുന്ന റെഫറണ്ടത്തിലെ ചോദ്യം വ്യക്തമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിനാണ്. ചോദ്യത്തിൽ വ്യക്തതക്കുറവുണ്ടെങ്കിൽ പാർലമെന്റ് അതിൽ ഇടപെടും. കാനഡ ഒന്നിച്ചുനിൽക്കുമ്പോഴാണ് കൂടുതൽ ശക്തമാകുന്നതെന്നും, രാജ്യം വിഭജിക്കാനുള്ള ഏത് നീക്കത്തിനും എതിരെ താൻ സജീവമായി രംഗത്തിറങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കാനഡ പെൻഷൻ പ്ലാൻ, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ, ചൈൽഡ് കെയർ തുടങ്ങിയ ഫെഡറൽ ആനുകൂല്യങ്ങൾ ചൂണ്ടിക്കാണിച്ച അദ്ദേഹം, കനേഡിയൻ ജനത പ്രതിസന്ധികളിൽ പരസ്പരം ഒപ്പം നിൽക്കുന്നവരാണെന്നും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.






