newsroom@amcainnews.com

അയർലൻഡിൽ ചരിത്ര വിജയം നേടി കാതറിൻ കോണോളി

ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായ കാതറിൻ കോണോളിക്ക് ചരിത്രവിജയം. സിൻ ഫെയിൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളുടെ പിന്തുണ നേടിയ 68 വയസ്സുള്ള കോണോളിക്ക് 63% വോട്ടുകൾ ലഭിച്ചു. മധ്യ-വലതുപക്ഷ എതിരാളിയായ ഹീതർ ഹംഫ്രിസിന് (ഫൈൻ ഗേൽ പാർട്ടി) 29% വോട്ടുകൾ മാത്രമാണ് നേടാനായത്. അയർലൻഡിന്റെ പത്താമത്തെ പ്രസിഡന്റും, ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയുമാണ് കോണോളി. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ തവണ അസാധുവായ ബാലറ്റുകളുടെ എണ്ണം (2,14,000) പത്തിരട്ടി വർധിച്ചത് വോട്ടർമാരുടെ അതൃപ്തിയെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ട്.

മുൻ ബാരിസ്റ്ററും നിയമസഭാംഗവുമായ കോണോളി, ഗാസയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. യൂറോപ്യൻ യൂണിയന്റെ വർധിച്ചുവരുന്ന സൈനികവൽക്കരണത്തിനെതിരെയും അവർ മുന്നറിയിപ്പ് നൽകി. പ്രത്യേക അധികാരങ്ങളില്ലാത്ത ആലങ്കാരിക പദവിയാണ് അയർലൻഡ് പ്രസിഡന്റിന്റേതെങ്കിലും, വിജയം അയർലൻഡ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇടതുപാർട്ടികൾ ആഘോഷിച്ചു. ഈ വിജയം അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മധ്യ-ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ലേബർ പാർട്ടി നേതാവ് ഇവാന ബാസിക് പറഞ്ഞു. 36 ലക്ഷം വോട്ടർമാരിൽ 46% പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

You might also like

പീസ ഡെലിവറിക്കിടെ യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

Vadakara Drug Case: Accused teachers in police custody

വടകര ലഹരിമരുന്ന് കേസ്: പ്രതികളായ അധ്യാപികമാർ പോലീസ് കസ്റ്റഡിയിൽ

Top Picks for You
Top Picks for You