കാനഡയിലെ പൊതുജന ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രവിശ്യകളിലെ ആരോഗ്യ പരിപാലന സംവിധാനം ഗുരുതര പ്രതിസന്ധിയിലാണെന്ന് സർവേയിൽ പങ്കെടുത്ത 63% ജനങ്ങൾ വെളിപ്പെടുത്തി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമവും ആശുപത്രികളിലെ ദീർഘനാളത്തെ കാത്തിരിപ്പുമാണ് ഇതിനു കാരണമായി സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 55% ആളുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മോശമായതായി അഭിപ്രായപ്പെട്ടു.
അടിയന്തര വിഭാഗങ്ങളിലെത്തുന്ന പത്തിലൊരാൾക്ക് തുടർ ചികിത്സ ലഭിക്കാൻ രണ്ടുദിവസത്തിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വർധനയും ജീവനക്കാരുടെ കുറവും കാരണം ഡോക്ടറെ കാണാൻ സാധിക്കാതെ 12 ലക്ഷത്തോളം പേരാണ് ഒരു വർഷത്തിനിടെ പരിശോധന പൂർത്തിയാക്കാതെ മടങ്ങിയത്.
അതേസമയം രാജ്യത്തെ ആരോഗ്യസംവിധാനത്തിലേക്ക് സ്വകാര്യമേഖലയുടെ കടന്നുവരവ് ചികിത്സ ചെലവ് കൂട്ടുമെന്നും സാധാരണക്കാർക്ക് സേവനങ്ങൾ അപ്രാപ്യമാക്കുമെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ആശങ്കപ്പെടുന്നു. നിലവിലെ സംവിധാനം പുനഃസംഘടിപ്പിച്ച് സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.







