കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും കാനഡ പോസ്റ്റിലെ എക്സിക്യൂട്ടീവുമാർക്കും മാനേജർമാർക്കും കോടികൾ ബോണസായി നൽകിയതായി റിപ്പോർട്ട്. 2025-ൽ 1.57 ശതകോടി കനേഡിയൻ ഡോളറിൻ്റെ റെക്കോർഡ് നഷ്ടമാണ് കാനഡ പോസ്റ്റ് നേരിട്ടത്. എന്നാൽ, ദേശീയ തപാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബോണസ് തുകയായി 30.8 മില്യൺ കനേഡിയൻ ഡോളർ അനുവദിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കാനഡ പോസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ ഫെഡറൽ സർക്കാർ കോടികൾ മുടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് വൻതുക ബോണസായി വിതരണം ചെയ്തത്.
തപാൽ വകുപ്പ് കനത്ത നഷ്ടം നേരിടുമ്പോൾ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് നീതികരിക്കാനാകില്ലെന്ന് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ്റെ ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ പറഞ്ഞു. അതേസമയം, സ്ഥാപനത്തിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും കാനഡ പോസ്റ്റിനെ നവീകരിക്കാനും യോഗ്യരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ബോണസ് വിതരണത്തെ ന്യായീകരിച്ച് കാനഡ പോസ്റ്റ് വക്താവ് രംഗത്ത് എത്തി. ബോണസ് തുക കണ്ടെത്തിയത് കാനഡ പോസ്റ്റിന്റെ വരുമാനത്തിൽ നിന്നാണെന്നും ഫെഡറൽ സർക്കാർ അനുവദിച്ച സാമ്പത്തിക സഹായത്തിൽ നിന്നല്ലെന്നും ഏജൻസി പറയുന്നു.







