യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണിയുടെ വെളിച്ചത്തിൽ, ഗോർഡി ഹോവ് പാലത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്നും പിന്മാറിയതായി കനേഡിയൻ സർക്കാർ അറിയിച്ചു. താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് ഒരു ആഘോഷ പരിപാടിയുമായി മുന്നോട്ട് പോകുന്നത് അനുചിതമായിരിക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഗ്രിഗർ റോബർട്ട്‌സണിന്‍റെ വക്താവ് ജെന്ന ഗസ്സബെ പ്രസ്താവനയിൽ പറഞ്ഞു.
യുഎസിനെ ഒഴിവാക്കി വെള്ളിയാഴ്ച കാനഡ പ്രത്യേക ഉദ്ഘാടന സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പാലം അടുത്ത തിങ്കളാഴ്ച ഗതാഗതത്തിനായി തുറക്കും. പാലവുമായി ബന്ധപ്പെട്ട കരാർ വീണ്ടും ചർച്ച ചെയ്യണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടർന്ന് മിഷിഗണിനെയും ഒൻ്റാരിയോയെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹോവ് ഇന്‍റർനാഷണൽ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നീണ്ടുപോയിരുന്നു. 6.4 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച പാലത്തിന്‍റെ ഉടമസ്ഥാവകാശം കാനഡ സർക്കാരും മിഷിഗൺ സംസ്ഥാനവും സംയുക്തമായാണ് വഹിക്കുന്നത്.







