സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഓഡോമീറ്റർ റീഡിംഗിൽ മാറ്റങ്ങൾ വരുത്തി ഉപയോക്താക്കളെ വഞ്ചിച്ച കേസിൽ പ്രതിക്കായി കാൽഗറി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ ഇവാൻ കാമിഷാൻസ്കി എന്നയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ കിലോമീറ്ററുകൾ കൂടുതൽ ഓടിയ പഴയ വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ശേഷം, ഓഡോമീറ്ററിൽ തിരിമറി നടത്തി ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാഹനം വാങ്ങി സമാനമായ രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായതായി അധികൃതർ റിപ്പോർട്ട് ചെയ്തു.
2026 മാർച്ചിൽ ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴി 2012 മോഡൽ ഹോണ്ട സി.ആർ-വി വാഹനം വാങ്ങിയ വ്യക്തി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിൽപ്പന സമയത്ത് ഉടമ നൽകിയ കാർഫാക്സ് റിപ്പോർട്ടിൽ വാഹനം 1,69,000 കിലോമീറ്റർ മാത്രമാണ് ഓടിയതെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇടപാടിന് ശേഷം ഔദ്യോഗിക രേഖകളിൽ വാഹനത്തിന്‍റെ യഥാർത്ഥ റീഡിംഗ് 3,16,000 കിലോമീറ്ററിലധികമാണെന്ന് കണ്ടെത്തി. ഒപ്പം വിൽപ്പനയ്ക്കായി ഹാജരാക്കിയ ഇൻഷുറൻസ് രേഖകൾ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ‘സിബ്ഷെക് സെബ്രോവ്സ്കി’ എന്ന വ്യാജപ്പേരിലാണ് പ്രതി ഉപയോക്താവുമായി ഇടപാടുകൾ നടത്തിയത്.
അന്വേഷണത്തിൻ്റെ ഭാഗമായി ജൂൺ 20-ന് പൈൻ ക്രീക്കിലെ ഇവാൻ കാമിഷാൻസ്കിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജ തിരിച്ചറിയൽ രേഖകൾ, പൂരിപ്പിച്ച വിൽപന കരാറുകൾ, പണം, വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക പേപ്പറുകൾ എന്നിവ കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ നിർമ്മിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവാൻ കാമിഷാൻസ്കിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവരോ സമാനമായ രീതിയിൽ തട്ടിപ്പിനിരയായവരോ 403-266-1234 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് കാൽഗറി പോലീസ് അഭ്യർത്ഥിച്ചു.







