കാനഡയിലെ എഡ്മന്റണിൽ കൃത്രിമബുദ്ധി (AI) ദുരുപയോഗം ചെയ്ത് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. നിരവധി പെൺകുട്ടികളാണ് ഈ സൈബർ ആക്രമണത്തിന് ഇരയായതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ആൽബർട്ട ലോ എൻഫോഴ്സ്മെന്റ് റെസ്പോൺസ് ടീമിന്റെ (ALERT) കീഴിലുള്ള ഇന്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ (ICE) വിഭാഗമാണ് നിലവിൽ ഈ കേസ് കൈകാര്യം ചെയ്യുന്നത്. എന്നാൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി സംഭവത്തിൽ ഉൾപ്പെട്ട സ്കൂളിന്റെ പേരുവിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.
കഴിഞ്ഞ മാർച്ചിൽ സ്കൂളിലെ ചില വിദ്യാർത്ഥിനികൾ നൽകിയ പരാതിയെ തുടർന്ന് ഒരു അധ്യാപികയാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്. സമാനമായ രീതിയിൽ കഴിഞ്ഞ ഡിസംബറിലും കാൽഗറിയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് കേസെടുത്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ഇത്തരം ദുരുപയോഗങ്ങൾ കുട്ടികളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തുന്നതെന്ന് സൈബർ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.






