ജനീവ: ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം മൂലം സഹായമെത്തുന്നതു നിലച്ചതോടെ ഗാസയിലെ വൈദ്യ, ജീവകാരുണ്യപ്രവർത്തനങ്ങളും പ്രതിസന്ധിയിൽ. റെഡ്ക്രോസിന്റെ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മരുന്നുകൾ രണ്ടാഴ്ചയ്ക്കകം തീരുമെന്ന് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൾജറിക് മുന്നറിയിപ്പു നൽകി.
‘ഭൂമിയിലെ നരകമാണു ഗാസയിപ്പോൾ. അവിടെ പലഭാഗത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ല’– മിർജാന പറഞ്ഞു. കഴിഞ്ഞമാസം 2 നുശേഷമാണ് ഭക്ഷണവും മരുന്നുമായെത്തുന്ന ട്രക്കുകൾ ഇസ്രയേൽ തടയാൻതുടങ്ങിയത്. 18നു ആക്രമണം ഇസ്രയേൽ പുനരരാംഭിക്കുകയും ചെയ്തു. ആക്രമണം ശക്തമായതോടെ റെഡ് ക്രോസ് പ്രവർത്തകർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മിർജാന പറഞ്ഞു. ആന്റിബയോട്ടിക്സ്, ബ്ലഡ് ബാഗുകൾ എന്നിവയ്ക്ക് കടുത്ത ദൗർലഭ്യം നേരിടുന്നതായി ലോകാരോഗ്യസംഘടനയും വ്യക്തമാക്കി.
അതേസമയം, ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം ഇസ്രയേൽ നടത്തിയ 33 ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും മാത്രമാണു കൊല്ലപ്പെട്ടതെന്നു യുഎൻ മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തി. മാർച്ച് 18നും ഏപ്രിൽ 9നും ഇടയിൽ പാർപ്പിടകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ 224 ആക്രമണങ്ങളാണ് നടത്തിയതെന്നും യുഎൻ വെളിപ്പെടുത്തി.