ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ വിദേശ പരമ്പരകളിൽ കുടുംബത്തെ കൂട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ബിസിസിഐ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഗ്രൗണ്ടിലെ ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടൽ മുറിയിൽ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി ആർസിബി സമ്മിറ്റിൽ പറഞ്ഞു.
നിങ്ങൾ ഏത് കളിക്കാരനോട് വേണമെങ്കിലും കുടുംബത്തെ കൂടെ കൊണ്ടുപോകണോ എന്നു ചോദിച്ചു നോക്കു. വേണമെന്നായിരിക്കും മറുപടി. ഒരു മത്സരത്തിലെ മോശം പ്രകടനത്തിനുശേഷം ഹോട്ടൽമുറിയിൽ ദു:ഖിച്ചിരിക്കാൻ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല. സാധാരണരീതിയിൽ ഇരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. കളിയിൽ മികച്ച പ്രകടനം നടത്തേണ്ടത് കളിക്കാരൻറെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നേ മതിയാവു. ജീവിതത്തിൽ പലപ്പോഴും പല സാഹചര്യങ്ങൾ ചേർന്നാണ് നമ്മളെ നോർമലായി ഇരിക്കാൻ സഹായിക്കുന്നത്. മോശമായ അർത്ഥത്തിലല്ല ഇത് പറയുന്നത്. കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ കഴിഞ്ഞാൽ എല്ലാവരും കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്. പിന്നീട് സാധാരണ കുടുംബ ജീവിതം നയിക്കാനും-കോലി പറഞ്ഞു.
ഇന്ത്യൻ ടീമിൻറെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു താരം ഭാര്യയെയും ഭാര്യയുടെ അമ്മൂമ്മയെയും കുട്ടികളെ നോക്കാനായി ആയയെയും വരെ ബിസിസിഐ ചെലവിൽ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയതായും ഇത് വിരാട് കോലിയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. മറ്റൊരു താരം പേഴ്സണൽ കുക്കിനെ കൊണ്ടുപോയിരുന്നുവെന്നും വേറൊരു താരം 250 കിലോയിലധികം ലഗേജ് കൊണ്ടുവന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് 45 ദിവസത്തിൽ കൂടുതലുള്ള വിദേശ പരമ്പരകളിൽ ഇനി മുതൽ പരമാവധി രണ്ടാഴ്ചയും അതിൽ താഴെയുള്ള പരമ്പരകളിൽ പരമാവധി ഒരാഴ്ച മാത്രവും കുടുംബത്തെ കൂടെ കൂട്ടാൻ അനുവദിക്കൂ എന്ന് ബിസിസിഐ കളിക്കാർക്ക് മാർഗനിർദേശം പുറപ്പെടുവിച്ചത്. ചാമ്പ്യൻസ് ട്രോഫി മുതൽ ബിസിസിഐ തീരുമാനം നടപ്പാക്കുകയും ചെയ്തിരുന്നു.