ഓട്ടവ: ഒന്റാരിയോയിൽ തടവിലാക്കപ്പെട്ട വന്യജീവികളെ നിയന്ത്രിക്കുന്നതിന് കർശന നിയമങ്ങൾ വേണമെന്ന ആവശ്യം ശക്തം. ഓട്ടവ വാലിയിലെ ഒരു സ്വകാര്യ മൃഗശാലയിൽ നിന്ന് അടുത്തിടെ ചില മൃഗങ്ങളെ പിടിച്ചെടുത്തതോടെയാണ് വീണ്ടും ഈ ആവശ്യം ഉയർന്നത്. ഇവിടെ നിന്ന് 10 വിദേശ മൃഗങ്ങളെ അവയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അനിമൽ വെൽഫെയർ സർവീസസ് (എഡബ്ല്യുഎസ്) വാഡിൽസ് ആൻഡ് വാഗ്‌സ് 2024 ഒക്ടോബർ 30-ന് പിടിച്ചെടുത്തിരുന്നു.
അതേസമയം, മൃഗശാല ഉടമ കിംബർലി റോക്ക്- ഹാരിസ് ഈ നടപടിക്കെതിരെ നൽകിയ അപ്പീൽ അനിമൽ കെയർ റിവ്യൂ ബോർഡ് നിരസിക്കുകയും മൃഗങ്ങളെ പിടിച്ചെടുക്കൽ ശരിവയ്ക്കുകയും ചെയ്തു. സ്വകാര്യ മൃഗശാലയിൽ നിന്ന് 2023 ഒക്ടോബറിൽ ഒരു ആഫ്രിക്കൻ പൂച്ച രക്ഷപ്പെട്ടതിനെത്തുടർന്നാണ് ഇവിടെ നിന്നും 74 മൃഗങ്ങളെ എഡബ്ല്യുഎസ് പിടിച്ചെടുത്തത്.
മൃഗങ്ങളോടുള്ള ക്രൂരത തടയാൻ പ്രവിശ്യാ നിയമങ്ങൾ പര്യാപ്തമല്ല എന്ന് ചൂണ്ടിക്കാട്ടി വേൾഡ് അനിമൽ പ്രൊട്ടക്ഷൻ രംഗത്തെത്തി. വിദേശത്ത് നിന്നുമുള്ള മൃഗങ്ങളെ സൂക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്ലാത്ത ഒരേയൊരു പ്രവിശ്യയാണ് ഒന്റാരിയോ. സർക്കാർ നിയന്ത്രണമില്ലാതെ മൃഗശാല ആരംഭിക്കാൻ പ്രവിശ്യയിൽ അനുവാദമുണ്ട്. വേൾഡ് അനിമൽ പ്രൊട്ടക്ഷന്റെ 2022 ലെ ഒരു റിപ്പോർട്ടിൽ ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തതുൾപ്പെടെ റോഡരികിലെ മൃഗശാലകളിൽ ഒന്നിലധികം പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. നിരന്തരമായി പ്രശ്‌നങ്ങൾ തുടരുമ്പോൾ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് സംഘടനയുടെ ആവശ്യം.