ഡൽഹി: ഇന്ത്യൻ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യുഎസ് എയ്ഡിന്റെ 21 ദശലക്ഷം ഡോളർ പ്രധാനമന്ത്രിക്ക് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിങ്ങൾ യുഎസിൽ നിന്ന് 21 ദശലക്ഷം ഡോളർ വാങ്ങിയോ അതോ വാങ്ങിയില്ലേ, പ്രധാനമന്ത്രി മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ, വ്യക്തികൾ എൻ ജി ഒ കൾ, സംഘടനകൾ എന്നിവയ്ക്ക് വികസന ഏജൻസികളിൽ നിന്നും സഹായ സംവിധാനങ്ങളിൽ നിന്നും ബഹുമുഖ ഫോറങ്ങളിൽ നിന്നും ലഭിച്ച ഫണ്ടുകളെക്കുറിച്ച് ധവള പത്രം തയ്യാറാക്കണമെന്ന ആവശ്യവും പാർട്ടി ആവർത്തിച്ചു. ധവള പത്രം യു എസ് എ ഐ ഡി ഫണ്ടിംഗിൽ മാത്രമല്ല., സർക്കാരുകൾക്കും വ്യക്തികൾക്കും ഇന്ത്യൻ നിയമപ്രകാരം മറ്റെല്ലാ സ്ഥാപനങ്ങൾക്കും ധനസഹായം നൽകുന്ന എല്ലാ ഏജൻസികൾക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിവാദത്തിനിടെ വിഷയത്തിൽ തുടർച്ചയായ നാലമത്തെ ദിവസവും ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തി. ഇന്ത്യയെ അവരുടെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കുന്നതിന് 18 മില്യൺ ഡോളകം ! എന്തൊരു നരകം ? പഴയ ബാലറ്റുകളിലേക്ക് എന്ത് കൊണ്ട് നമ്മൾ പോകുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പുകളിൽ അവർ സഹായിക്കട്ടെ. വോട്ടർ ഐ ഡി നല്ലതല്ലേ, ഇന്ത്യക്ക് പണം ആവശ്യമില്ല, ട്രംപ് പറഞ്ഞു.
അവർ നമ്മളെ നന്നായി മുതലെടുക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മൾ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ 200 ശതമാനം താരിഫ് ഈടാക്കുന്നു. തുടർന്ന് അവരുടെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കാൻ നമ്മൾ അവർക്ക് ധാരാളം പണം നൽകുന്നുവെന്നും ട്രംപ് പറഞ്ഞു.
21 മില്യൺ ഡോളർ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചത്. റിപബ്ലിക്കൻ ഗവർണേഴ്സ് അസോസിയേഷനിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ബംഗ്ലാദേശിലെ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി 29 മില്യൺ ഡോളർ ധനസഹായം നൽകുന്നതിനെയും ട്രംപ് വിമർശിച്ചിരുന്നു.







