ടൊറൻ്റോ സ്കാർബ്റോയിലെ റൂഷ് നാഷണൽ അർബൻ പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ താറാവിന് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നിരവധി താറാവുകൾക്ക് H5N1 പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇതോടെ പ്രദേശത്ത് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
കഴിഞ്ഞ കുറച്ചു വർഷമായി അമേരിക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ അടക്കം പക്ഷികളിലും മൃഗങ്ങളിലും പക്ഷിപ്പനി പടർന്നു പിടിച്ചതോടെ കാനഡയിലും വൈറസ് ഭീതി പടർത്തുന്നുണ്ട്. അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ചവരിൽ ഭൂരിപക്ഷവും ഫാമുകളിലും മറ്റു ജോലി ചെയ്തിരുന്നവരാണ്. നിലവിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുമെന്നതിന് തെളിവുകൾ ലഭ്യമായിട്ടില്ല. എന്നാൽ, പക്ഷിപ്പനി ആശങ്ക വർധിച്ചു വരുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.