അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികളിൽ ഇന്ത്യൻ വിദ്യാർഥികൾ വിഷമിക്കേണ്ടതില്ലെന്ന് അരിസോണ സർവകലാശാ (എ എസ് യു) പ്രസിഡന്റ് മൈക്കൽ എംക്രോ വ്യക്തമാക്കി. എ എസ് യു, ജി എസ് വി ആന്റ് എമെറിറ്റസ് ഉച്ചകോടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ നയങ്ങൾ കാമ്പസുകളെ ബാധിക്കില്ലെന്നും കൃത്യമായ വിദ്യാർഥി വിസകളുമായി യു എസിൽ കഴിയുന്ന വിദ്യാർഥികൾക്കെതിരെയല്ല ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസിലെ ഏറ്റവും വലിയ പൊതു സർവകലാശാലകളിൽ ഒന്നാണ്അരിസോണ . നേരിട്ട് 80,000 വിദ്യാർഥികളും ഓൺലൈനിൽ 65,000 പേരുമാണ് ഇവിട പഠിക്കുന്നത്. ഏകദേശം 6,600 ഇന്ത്യൻ വിദ്യാർഥികൾ ചേർന്നിട്ടുള്ളതിനാൽ എ എസ് യുവിന്റെ അന്താരാഷ്ട്ര വിദ്യാർഥി സമൂഹത്തിന്റെ മുൻനിര രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാർ വളരെ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രംഗത്തും കഴിവുള്ള ഇന്ത്യക്കാർ പുതിയ പരിതസ്ഥിതികളുമായി സുഗമമായി പൊരുത്തപ്പെടുന്നുവെന്നും എ എസ് യുവിൽ ചില ഇന്ത്യൻ വിദ്യാർഥികൾ നേതാക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിദ്യാർഥി സംഘടനയുടെ രണ്ട് പ്രസിഡന്റുമാർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യൻ വിദ്യാർഥികൾ സാധാരണയായി ‘പുറന്തള്ളപ്പെട്ടതായി’ തോന്നുന്നില്ലെന്ന് താൻ നിരീക്ഷിച്ചിട്ടുണ്ടെന്നും അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ക്യാമ്പസ് നേതാക്കളാകുകയും ക്യാമ്പസ് ജോലികളും ഇന്റേൺഷിപ്പുകളും നേടുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.