തിരുവനന്തപുരം: ബത്തേരിക്കു പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. തുടർന്ന് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിൽ ബന്ധുവീട്ടിൽ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടർന്ന് വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികൾ മൃതദേഹം കണ്ടെത്തിയത്.
കുളത്തൂപ്പുഴ വനംപരിധിയിൽപ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. തുടർന്ന് നീർച്ചാലിനു സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി. പ്രധാന പാതയിൽനിന്ന് 8 കിലോമീറ്ററിലധികം വനത്തിനുള്ളിലൂടെ സഞ്ചരിച്ചാലേ സ്ഥലത്ത് എത്താൻ കഴിയൂ. ഇന്നലെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. ഇന്നലെ തന്നെ കാട്ടാനയുടെ ആക്രമണം ഉണ്ടായതായി സംശയം ഉയർന്നിരുന്നെങ്കിലും ഇന്നാണ് സ്ഥിരീകരിക്കാനായത്. ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചത്.
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മാനുവെന്ന യുവാവും ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീയും കൊല്ലപ്പെട്ട സംഭവങ്ങൾക്കിടെയാണ് തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ പൊലിയുന്നത്.