ഓട്ടവ: പുതിയ ട്രംപ് ഭരണകൂടത്തിൻ്റെ സമ്മർദ്ദത്തിനിടയിൽ, യുഎസിൽനിന്ന് അനധികൃതമായി കാനഡയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിൻ്റെ വിഡിയോ പുറത്തുവിട്ട് ആർസിഎംപി. കഴിഞ്ഞ മാസം മാനിറ്റോബയിലെ എമേഴ്‌സൺ ബോർഡർ ക്രോസിങിന് സമീപം മൗണ്ടീസ് കുടിയേറ്റക്കാരെ തടഞ്ഞതായി അധികൃതർ അറിയിച്ചു. ജനുവരി 14ന് അർദ്ധരാത്രി അനധികൃതമായി അതിർത്തി കടന്ന് പിടിയിലായ ആറ് പേരുടെ തെർമൽ ഇമേജിങ് വിഡിയോയിൽ കാണാം.
ആർസിഎംപി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതോടെ കുടിയേറ്റക്കാർ വനപ്രദേശത്തേക്ക് ഓടുന്നതും തൊട്ടുപിന്നാലെ വാഹനങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പിന്തുടരുന്നതും വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് ആറ് പേരെയും അറസ്റ്റ് ചെയ്യുകയും സിബിഎസ്എ (കാനഡ ബോർഡർ സർവീസസ് ഏജൻസി)യ്ക്ക് കൈമാറുകയും ചെയ്തു. അറസ്റ്റിലായ ആറുപേരും ചാഡ്, ജോർദാൻ, സുഡാൻ, മൗറിറ്റാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ആർസിഎംപി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
അനധികൃത കുടിയേറ്റക്കാർ കാനഡയിലെ അതിശൈത്യ കാലാവസ്ഥയെ നേരിടാൻ ആവശ്യമായ വസ്ത്രങ്ങളോ കയ്യുറകളോ ധരിച്ചിരുന്നില്ല. സ്വകാര്യതാ നിയമങ്ങൾ പ്രകാരം തടങ്കലിൽ വച്ചിരിക്കുന്ന ഇവരുടെ അവസ്ഥയും അവരെ കാനഡയിൽ നിന്നും പുറത്താക്കിയോ എന്നതുൾപ്പെടെ സിബിഎസ്എ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻറെ താരിഫ് ഭീഷണിയെ തുടർന്ന് കാനഡ-യുഎസ് അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആർസിഎംപി രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്.