ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ ചൈനയും. അമേരിക്കൻ ഇത്പ്പന്നങ്ങൾക്ക് പ്രതികാര താരിഫ് ചുമത്തുമെന്ന് ചൈന അറിയിച്ചു. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരി, ദ്രവീകൃത പ്രകൃതിവാതക ഉത്പ്പന്നങ്ങൾക്ക് 15 ശതമാനം ഇറക്കുമതി തീരുവയും അസംസ്‌കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് ഓട്ടോമൊബൈലുകൾ, പിക്കപ്പ് ട്രക്കുകൾ എന്നിവയ്ക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ചൈന.ടങ്സ്റ്റൻ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോർപറേഷൻ, കാൽവിൻ ക്ലെയിൻ, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയിൽ പെടുത്താനും ചൈന തീരുമാനിച്ചു.ഫ്രബ്രുവരി പത്ത് മുതൽ ഇവ പ്രാബല്യത്തിൽ വരുമെന്നും ചൈന അറിയിച്ചു. അതിനിടെ യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവർത്തനത്തെപ്പറ്റി അന്വേഷിക്കുമെന്നും ചൈന അറിയിച്ചു.
അതെസമയം കാനഡയ്ക്കും മെക്‌സിക്കോയിക്കുമെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യ്ക്തമാക്കി. ഇരുരാജ്യങ്ങളുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ ഇരുരാജ്യങ്ങളും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് അറിയിച്ചതോടെയാണ് നടപടി.
ശനിയാഴ്ചയാണ് ട്രംപ് മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെ 25 % ഇറക്കുമതിത്തീരുവയും ചൈനയ്ക്കെതിരെ 10 % ഇറക്കുമതിത്തീരവയും ചുമത്തി ബില്ലിൽ ഒപ്പുവെച്ച്. പിന്നാലെ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് കാനഡയും പ്രഖ്യാപിക്കുകയും ചെയ്തു.
അമേരിക്കൻ നീക്കത്തിന് മറുപടിയായി പ്ലാൻ ബി നടപ്പിലാക്കുമെന്നാണ് മെക്‌സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചത്. ‘മെക്‌സിക്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി താരിഫ്, നോൺ-താരിഫ് നടപടികൾ ഉൾപ്പെടെ ഞങ്ങൾ പ്രവർത്തിച്ചുവരുന്ന പ്ലാൻ ബി നടപ്പിലാക്കുമെന്ന് അറിയിച്ച് ഷെയിൻബോമും രംഗത്തെത്തിയിരുന്നു.