ടെഹ്റാൻ: ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും അനിശ്ചിതത്വം. ഗാസ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സർക്കാർ അന്തിമ അനുമതി നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കെ നിലപാട് മാറ്റി ബെഞ്ചമിൻ നെതന്യാഹു. ആദ്യദിനം മോചിപ്പിക്കുന്ന 3 ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഇസ്രയേൽ സമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) ആണ് ബന്ദികളെ കൈമാറാൻ ധാരണയായിട്ടുള്ളത്.
എന്നാൽ ബന്ദികളുടെ പട്ടിക കൈമാറാതെ കരാറുമായി മുന്നോട്ടില്ലെന്ന് നെതന്യാഹു ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ‘കരാർ ലംഘനങ്ങൾ ഇസ്രയേൽ സഹിക്കില്ല. ഇതിന്റെ ഉത്തരവാദിത്വം ഹമാസിനു മാത്രമാണ്’–നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ബന്ദി മോചനത്തിന് 24 മണിക്കൂർ മുമ്പ് മോചിപ്പിക്കുന്നവരുടെ വിവരങ്ങൾ കൈമാറണമെന്നാണ് കരാറിലെ ധാരണയെന്നും ഇതിനകം വിവരക്കൈമാറ്റത്തിനുള്ള സമയം കഴിഞ്ഞുവെന്നും ഇസ്രയേൽ ആരോപിച്ചു.
അതിനിടെ, ഞായറാഴ്ച ഇസ്രയേൽ സർക്കാരിനുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിക്കുമെന്ന് ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവ് ഇറ്റാമർ ബെൻ ഗ്വിർ അറിയിച്ചു. രാവിലെ പാർട്ടി അംഗങ്ങൾ രാജി സമർപ്പിക്കും. നിലവിൽ ദേശീയ സുരക്ഷാ മന്ത്രി കൂടിയാണ് ഗ്വിർ. സുരക്ഷ ക്യാബിനറ്റ് വെടിനിർത്തലിൻ്റെ അന്തിമ തീരുമാനം സർക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിർത്തലിന് അനുകൂലമായിരുന്നു. എന്നാൽ പൊടുന്നനെയാണ് നെതന്യാഹു നിലപാട് മാറ്റിയത്. ഇതോടെ ഗാസ വെടിനിർത്തൽ വീണ്ടും അനിശ്ചിതത്വത്തിലായി.