തലയ്ക്ക് പരുക്കേറ്റിട്ടുള്ളവരും തലയ്ക്കും മൂക്കിനും ശസ്ത്രക്രിയകൾക്ക് വിധേയരായവരും പൊതുജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഐ.സി.എം.ആർ ശാസ്ത്രജ്ഞരായ ഡോ. ജെറോമി തകരാജ്, ഡോ. മനോജ് മുരേകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം പൂർത്തിയാക്കിയത്. മുറിവുകൾ ജലാശയങ്ങളിൽ കഴുകുക, ക്ലോറിനേഷൻ ചെയ്യാത്ത കിണർ വെള്ളം ഉപയോഗിക്കുക, മൂക്കിലേക്ക് ശക്തിയായി വെള്ളം കയറുക തുടങ്ങിയ സാഹചര്യങ്ങളിലൂടെയൊക്കെ രോഗബാധ ഉണ്ടാകാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ അമീബിക് മസ്തിഷ്കജ്വര മരണനിരക്ക് 25.8% ആണെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥയിൽ മാറ്റങ്ങൾ വരുന്നതും മഴ കുറഞ്ഞ് ചൂട് വർദ്ധിക്കുന്നതുമായ സാഹചര്യങ്ങൾ അമീബകൾ പെരുകാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു. നെഗ്ലേറിയ ഫൗളറി അമീബ ബാധിക്കുന്നവരിൽ രോഗം വേഗത്തിൽ ഗുരുതരമായി മാറി മരണം സംഭവിക്കാറുണ്ടെങ്കിലും, അക്കാന്തമീബ ബാധിച്ചവരിലെ ചികിത്സ താരതമ്യേന ഫലപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മലപ്പുറം കാടാമ്പുഴയിൽ കഴിഞ്ഞ മാസം രോഗബാധയെ തുടർന്ന് ഒരു യുവാവ് മരണപ്പെടുകയും ഒരു കുട്ടി ചികിത്സയിലാവുകയും ചെയ്തിരുന്നു. അക്കാന്തമീബ ബാധയേറ്റ നിലവിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മലിനജലം കലരുന്ന ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുക്കുളങ്ങൾ ശുചീകരിക്കുകയും കിണറുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കുകയും വേണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.







