നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയ രണ്ടു തൊഴിലാളികളെ ഒൻപത് ദിവസങ്ങൾക്ക് ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. കബീർ മഹാർജൻ (45), സഞ്ജയ് ഷാ (30) എന്നിവരാണ് ഈ അവിശ്വസനീയമായ രക്ഷപ്പെടലിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെത്തുടർന്ന് ഉടനടി പാഞ്ഞെത്തിയ രക്ഷാപ്രവർത്തകരാണ് ഇവരെ സുരക്ഷിതമായി പുറത്തെടുത്തത്.
വിവിധങ്ങളായ 12 ജലവൈദ്യുതി പദ്ധതികളിൽ നിന്നായി 900 ഓളം തൊഴിലാളികളെയാണ് നിലവിൽ കാണാതായിട്ടുള്ളത്. ഇതിൽ അഞ്ഞൂറോളം പേർ ഇപ്പോഴും വിവിധ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഊർജിതമായി തുടരുകയാണ്.







