തിങ്കളാഴ്ച നടന്ന മൂന്ന് ഫെഡറല്‍ ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ച് ലിബറല്‍ പാര്‍ട്ടി. ഇതോടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ, ക്യൂബെക്ക് പ്രവിശ്യകളിലെ ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ ലിബറല്‍ എംപിമാര്‍ രാജി വെച്ചതിനെയും പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് എംപി സെനറ്റിലേക്ക് നിയമിതനായതിനെയും തുടര്‍ന്നാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
ക്യൂബെക്കിലെ ഒരു സീറ്റ് പിയര്‍ പൊളിയേവിന്‍റെ കണ്‍സര്‍വേറ്റീവുകളില്‍ നിന്ന് പിടിച്ചെടുത്ത ലിബറലുകള്‍, ഒൻ്റാരിയോയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും തങ്ങളുടെ സീറ്റുകൾ നിലനിര്‍ത്തി. ക്യൂബെക്കിലെ ഷികൂട്ടിമി-ലെ ഫോര്‍ഡിലാണ് ലിബറലുകള്‍ വന്‍ വിജയം സ്വന്തമാക്കിയപ്പോൾ ഒൻ്റാരിയോയിലെ ബീച്ചസ്-ഈസ്റ്റ് യോര്‍ക്ക്, ബി.സി.യിലെ നോര്‍ത്ത് വന്‍കൂവര്‍-കാപ്പിലാനോ എന്നീ മണ്ഡലങ്ങളും ലിബറലുകള്‍ നിലനിര്‍ത്തി. ഈ മൂന്ന് ജയങ്ങളോടെ ഹൗസ് ഓഫ് കോമൺസിൽ ലിബറല്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 173 ആയി ഉയര്‍ന്നു. സഭയില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ 172 സീറ്റുകളാണ് വേണ്ടത്. ഇതോടെ 2029 വരെ സര്‍ക്കാരിന് ഭീഷണിയില്ലാതെ ഭരണം തുടരാനാകും.







