2011-ൽ വനിതാ യാത്രക്കാരിയെ കത്തിമുനയിൽ നിർത്തി തട്ടിയെടുത്ത് പീഡിപ്പിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറുടെ അമേരിക്കൻ പൗരത്വം റദ്ദാക്കിയതായി യു.എസ് നീതിപൂർവ്വ വകുപ്പ് (Justice Department) അറിയിച്ചു. 55-കാരനായ ഗുർമീത് സിംഗിന്റെ പൗരത്വമാണ് റദ്ദാക്കിയത്.
2011 മേയിൽ വില്യംസ്ബർഗിൽ നിന്ന് ഈസ്റ്റ് വില്ലേജിലെ അപ്പാർട്ട്മെന്റിലേക്ക് പോകുന്നതിനിടെ ടാക്സിയിൽ ഉറങ്ങിപ്പോയ യുവതിയെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. ഈ സംഭവത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഇയാൾ പൗരത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. യാത്രയ്ക്കിടെ ഉണർന്ന യുവതി കണ്ടത് തന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്ന ഗുർമീതിനെയാണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. യുവതിയുടെ വായ മൂടിക്കെട്ടി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെട്ട യുവതി വഴിയാത്രക്കാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്.
ഈ ക്രിമിനൽ കുറ്റം മറച്ചുവെച്ചാണ് ഇയാൾ പൗരത്വ നടപടികളുമായി മുന്നോട്ടുപോയതെന്നും 2011 ഒക്ടോബർ 19-ന് യു.എസ് പൗരത്വം നേടിയതെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യങ്ങൾ മറച്ചുവെച്ചാണ് സിംഗ് അനധികൃതമായി യു.എസ് പൗരത്വം നേടിയതെന്നും, ഇമിഗ്രേഷൻ സംവിധാനത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അസിസ്റ്റന്റ് അറ്റോർണി ജനറൽ ബ്രെറ്റ് എ. ഷൂമേറ്റ് പറഞ്ഞു.
1992 ഫെബ്രുവരിയിലാണ് ആറുമാസത്തെ താൽക്കാലിക വിസയിൽ സിംഗ് ആദ്യമായി അമേരിക്കയിലെത്തിയത്. തുടർന്ന് അനധികൃതമായി രാജ്യത്ത് തുടർന്ന ഇയാൾ, കുടുംബാംഗങ്ങൾ വഴിയുള്ള വിസ അപേക്ഷയിലൂടെ 2000 ജൂണിലാണ് സ്ഥിരതാമസാനുമതി (Permanent Resident) നേടിയത്. നിലവിൽ ഉൽസ്റ്റർ കൗണ്ടിയിലെ ഷവാങ്കങ്ക് കറക്ഷണൽ ഫെസിിലിറ്റിയിലാണ് ഇയാൾ തടവിൽ കഴിയുന്നത്. പൗരത്വ സർട്ടിഫിക്കറ്റും യു.എസ് പാസ്‌പോർട്ടും ഉൾപ്പെടെയുള്ള രേഖകൾ സെപ്റ്റംബർ 16-നകം ഹാജരാക്കാൻ ബ്രൂക്ലിൻ ഫെഡറൽ ജഡ്ജ് നിക്കോളാസ് ഗരാഫിസ് ഉത്തരവിട്ടിട്ടുണ്ട്.







