കഴിഞ്ഞ 20 വർഷത്തിനിടെ ഓട്ടിസം ബാധിതരുടെ എണ്ണത്തിലുണ്ടായ വലിയ വർദ്ധനവിന് കാരണം ഡോക്ടർമാർ ഈ അവസ്ഥയുടെ വ്യാപ്തിയും നിർവ്വചനവും വിപുലീകരിച്ചതാണ് എന്നും, അതേസമയം ഗുരുതരമായ വൈകല്യമുള്ള ഓട്ടിസം ബാധിതരുടെ എണ്ണത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പുതിയ പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ വ്യക്തമാക്കുന്നു.
സ്വീഡനിലെ ഓട്ടിസം രോഗനിർണ്ണയങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, ആകെ രോഗനിർണ്ണയം ഏകദേശം 800% ഉയർന്നപ്പോഴും ബുദ്ധിവികാസത്തിൽ തടസ്സമുള്ള (intellectual disability) രോഗികളുടെ എണ്ണത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
സ്വീഡനിലെ ഗോട്ടെൻബർഗ് സർവകലാശാല ജൂണിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, 2001 മുതൽ 2020 വരെയുള്ള കാലയളവിൽ, ബുദ്ധിവികാസത്തിൽ കുറവുള്ള (IQ 70-ൽ താഴെയുള്ള) ഓട്ടിസം ബാധിതരുടെ അനുപാതം പകുതിയിലധികത്തിൽ നിന്ന് (55.8%) കേവലം 6.7% ആയി കുറഞ്ഞു. 2020-ൽ ബുദ്ധിവികാസത്തിൽ തടസ്സമുള്ള കുട്ടികളിലെ ഓട്ടിസം നിരക്ക് 1,00,000 ജനനങ്ങളിൽ ഏകദേശം 5.5 കേസ് എന്ന തോതിൽ വലിയ മാറ്റമില്ലാതെ തുടരുകയും ചെയ്തു.
ഓട്ടിസം രോഗനിർണ്ണയത്തിലുണ്ടായ ഈ വൻ വർദ്ധനവിന് കാരണം ബുദ്ധിവികാസത്തിൽ തടസ്സങ്ങളില്ലാത്ത പുതിയ രോഗികളുടെ എണ്ണം 1,800% ആയി ഉയർന്നതാണ്.
“മുമ്പത്തേതിനേക്കാൾ വളരെ കുറഞ്ഞ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഓട്ടിസം നിർണ്ണയിക്കുന്നത്,” പഠനത്തിന്റെ പ്രധാന രചയിതാക്കളിൽ ഒരാളായ സൈക്കോളജിസ്റ്റ് സെബാസ്റ്റ്യൻ ലണ്ട്സ്ട്രോം പറഞ്ഞു. “രോഗനിർണ്ണയ നിരക്ക് വർദ്ധിക്കുന്നുണ്ടെങ്കിലും, സാധാരണ ജനങ്ങളിൽ ഓട്ടിസത്തിന് കാരണമാകുന്ന ലക്ഷണങ്ങൾ വർദ്ധിക്കുന്നില്ലെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“20-30 വർഷം മുമ്പുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് വളരെ വ്യത്യസ്തമായ രോഗലക്ഷണങ്ങളാണ് ഇന്ന് കാണുന്നത്. ‘റെയിൻ മാൻ’ സിനിമയിലെ ഡസ്റ്റിൻ ഹോഫ്മാന്റെ കഥാപാത്രമായിരുന്നു പൗരാണിക സങ്കൽപ്പത്തിലുള്ള ഓട്ടിസത്തിന്റെ ഉദാഹരണം,” ലണ്ട്സ്ട്രോം പറഞ്ഞു.
7 വയസ്സിന് മുമ്പ് ഓട്ടിസം നിർണ്ണയിക്കപ്പെട്ട കുട്ടികളിൽ ബുദ്ധിവികാസക്കുറവുള്ളവരുടെ അനുപാതം 68.3%-ൽ നിന്ന് 15.2%- ആയി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഓട്ടിസത്തെക്കുറിച്ചുള്ള വൈദ്യശാസ്ത്രപരമായ കാഴ്ചപ്പാടിലും പൊതുജനങ്ങളുടെ ധാരണയിലും എത്രത്തോളം മാറ്റമുണ്ടായിട്ടുണ്ടെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നുവെന്ന് ലണ്ട്സ്ട്രോം പറഞ്ഞു. “10 അല്ലെങ്കിൽ 15 വർഷം മുമ്പ് ഓട്ടിസമുണ്ടെന്ന് കണ്ടെത്തുമായിരുന്നില്ലാത്ത നിരവധി ആളുകൾക്ക് ഇന്ന് രോഗനിർണ്ണയം നടക്കുന്നുണ്ട്. ഒരുകാലത്ത് ഓട്ടിസത്തിന്റെ സ്വാഭാവിക ലക്ഷണമായി കരുതിയിരുന്ന കാര്യങ്ങൾ ഇന്ന് വളരെ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. വൈകല്യമായി കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടുണ്ടാകാം,” അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങൾക്കും പുതിയ ഓട്ടിസം രോഗികളുടെ ഈ വലിയ എണ്ണത്തെ നേരിടാനുള്ള സകര്യങ്ങളില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. “ഈ രോഗാവസ്ഥയിലേക്ക് എത്തുന്ന വലിയൊരു വിഭാഗം ആളുകളെ പിന്തുണയ്ക്കാൻ ആവശ്യമായ വിഭവങ്ങൾ നമ്മുടെ പക്കലില്ല,” അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതോടെ ഇവർക്ക് ആവശ്യമായ പിന്തുണയിലും വലിയ വ്യത്യാസങ്ങളുണ്ട്. ചില ഓട്ടിസം ബാധിതർക്ക് ആശയവിനിമയത്തിനും ദൈനംദിന ജീവിതത്തിനും ജീവിതകാലം മുഴുവൻ തീവ്രമായ സഹായം ആവശ്യമാണെങ്കിലും, വളർന്നുവരുന്ന വലിയൊരു വിഭാഗത്തിന് ഇന്ദ്രിയാനുഭവങ്ങൾ, മാനസികാരോഗ്യം, സാമൂഹിക-വിദ്യാഭ്യാസപരമായ കാര്യങ്ങൾ എന്നിവ സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള പിന്തുണയാണ് ആവശ്യമെന്ന് പഠനത്തിൽ പറയുന്നു.







