സ്റ്റാറ്റൻ ഐലൻഡിൽ നിന്നുള്ള 17 വയസ്സുകാരി ഡെവിൻ കിം മാൻഹാട്ടനിലേക്കുള്ള സ്കൂൾ ബസ് യാത്ര സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്ക് നൽകിയ അഭ്യർത്ഥന ശ്രദ്ധ നേടുന്നു. മേയർക്ക് അയച്ച കത്തിന് പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് വിദ്യാർത്ഥിനി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
സാധാരണ പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രാസൗകര്യം ലഭ്യമാണെങ്കിലും സ്റ്റാറ്റൻ ഐലൻഡ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന എക്സ്പ്രസ് ബസുകളിൽ ഈ ഇളവില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ തനിക്കും സഹോദരനും സ്കൂളിൽ പോകാൻ മാത്രമായി മാതാപിതാക്കൾക്ക് 18,270 ഡോളർ ചെലവഴിക്കേണ്ടി വന്നുവെന്ന് ഡെവിൻ ചൂണ്ടിക്കാണിക്കുന്നു.
കൊറിയൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ കഠിനാധ്വാനവും അമ്മ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഈ വിഷയത്തിൽ ശബ്ദമുയർത്താൻ പ്രചോദനമായതെന്ന് ഡെവിൻ വ്യക്തമാക്കുന്നു. നിലവിൽ ഈ വിഷയത്തിൽ മേയറുടെ ഓഫീസിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. ഭാവിയിൽ കോർനെൽ സർവകലാശാലയിൽ നിന്ന് സൈക്കോളജി ബിരുദം നേടി കുടിയേറ്റക്കാർക്കായി ആർട്ട് തെറാപ്പി ഫൗണ്ടേഷൻ ആരംഭിക്കുക എന്നതാണ് ഈ വിദ്യാർത്ഥിനിയുടെ ലക്ഷ്യം.







