സൗൾ: കിഴക്കൻ തീരക്കടലിലേക്ക് ഉത്തര കൊറിയ വീണ്ടും തിരിച്ചറിയപ്പെടാത്ത പ്രൊജക്ടൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലുകൾ ആയിരിക്കാമെന്നാണ് ജപ്പാന്‍റെ പ്രാഥമിക വിലയിരുത്തൽ. മേഖലയിൽ വീണ്ടും ആശങ്കയുയർത്തുന്ന വിക്ഷേപണ വിവരം ദക്ഷിണ കൊറിയൻ ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫാണ് പുറത്തുവിട്ടത്.
ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങളുടെ വ്യാപ്തി കുറയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ഈ നീക്കം. എന്നാൽ ഇത്തരം മാറ്റങ്ങളൊന്നും തങ്ങളുടെ നിലപാടിനെ ബാധിക്കില്ലെന്ന് കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ് വ്യക്തമാക്കിയിരുന്നു. വിക്ഷേപിച്ച പ്രൊജക്ടൈലിന്‍റെ തരം, സഞ്ചരിച്ച ദൂരം തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വിശകലനം തുടരുകയാണ്. വിക്ഷേപണത്തെ തുടർന്ന് ജപ്പാൻ വിവരശേഖരണവും മേഖലയിലെ സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ഉപരോധങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും ലംഘിക്കുന്നതാണ് ഉത്തര കൊറിയയുടെ ഇത്തരം ആയുധ പരീക്ഷണങ്ങളെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കൊറിയൻ ഉപദ്വീപിലെ സൈനിക നീക്കങ്ങൾ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.







