വടകരയിൽ ലക്ഷങ്ങളുടെ എംഡിഎംഎ (MDMA) കടത്തിയ കേസിൽ അറസ്റ്റിലായ മുൻ അധ്യാപികമാരെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങി. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെ രണ്ടു ദിവസത്തേക്ക് അന്വേഷണസംഘത്തിന് കൈമാറാൻ വടകര എൻഡിപിഎസ് കോടതി ഉത്തരവിട്ടു. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി രണ്ടു ദിവസത്തെ സമയമാണ് അനുവദിച്ചത്.
അതിനിടെ, കേസിൽ താൻ നിരപരാധിയാണെന്നും അറിയാതെ കുടുങ്ങിപ്പോയതാണെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒന്നാം പ്രതി കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കീർത്തന നൽകിയ മൊഴികൾ പൂർണ്ണമായും അസത്യമാണെന്നും അത് വിശ്വസിക്കരുതെന്നും അവർ വ്യക്തമാക്കി. മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്മാരുമടക്കം അഞ്ച് പേരാണ് നിലവിൽ ഈ ലഹരിക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.
പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായിരുന്നു അറസ്റ്റിലായ മൂന്നുപേരും. ലഹരിക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇവരെ സർവീസിൽ നിന്ന് നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു. ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ഇവർ ലഹരി മാഫിയയുമായി ഇടപാടുകൾ നടത്തിയിരുന്നത്. നേരിട്ട് കാണാതെ അക്കൗണ്ടുകൾ വഴി മാത്രം ആശയവിനിമയം നടത്തി ലക്ഷക്കണക്കിന് രൂപയുടെ ലഹരിമരുന്ന് വിൽപ്പനയാണ് ഇവർ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.







