തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അന്തരീക്ഷത്തിൽ വെച്ച് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ നിർണായക മൊഴി പുറത്തുവന്നു. പറക്കലിനിടെ താൻ അല്പസമയം ഉറങ്ങിപ്പോയതായി എയർക്രാഫ്ട് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തിയ ചോദ്യം ചെയ്യലിൽ പൈലറ്റ് സമ്മതിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത ഉറക്കമില്ലായ്മ അനുഭവിച്ചിരുന്നതായും ഇതിനായി കുടുംബ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നതായും ഒരു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിൽ അദ്ദേഹം വ്യക്തമാക്കി.
ഫുക്കറ്റിലെ വിശ്രമവേളയിൽ വ്യക്തിപരമായ കാരണങ്ങളാൽ വേണ്ടത്ര ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നാണ് പൈലറ്റിന്റെ വിശദീകരണം. വിമാനം ഉയർന്ന പൊക്കത്തിലെത്തിയ ശേഷം ഏകദേശം 30-35 മിനിറ്റ് സമയം ഫസ്റ്റ് ഓഫീസറെ വിമാനത്തിന്റെ നിയന്ത്രണം ഏൽപ്പിച്ച് താൻ ഉറങ്ങുകയായിരുന്നു. പിന്നീട് ശുചിമുറിയിൽ പോയി മടങ്ങിയെത്തിയ ശേഷം, എയർ കണ്ടീഷനിങ് സംവിധാനത്തെക്കുറിച്ച് ഫസ്റ്റ് ഓഫീസറോട് സംസാരിച്ചു നിൽക്കുമ്പോഴാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നത്. വലിയ ആഘാതത്തിൽ താൻ കോക്പിറ്റിന്റെ തറയിലേക്ക് വീണുപോയെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. ഇരുപതോളം യാത്രക്കാർക്ക് ഈ അപകടത്തിൽ പരുക്കേറ്റിരുന്നു.
അതേസമയം, താൻ കഴിച്ച മരുന്ന് ഏതാണെന്ന് പൈലറ്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തുടർച്ചയായ രണ്ടാം ഡ്രഗ് ടെസ്റ്റിലും പോസിറ്റീവ് ഫലം വന്നതോടെ ഡ്യൂട്ടിക്കിടെ ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയവും ശക്തമായിട്ടുണ്ട്. ഡിജിസിഎ (DGCA) ചട്ടങ്ങൾ അനുസരിച്ച് പൈലറ്റുമാർ കൃത്യമായി കഴിക്കുന്ന മരുന്നുകളെക്കുറിച്ച് എയർലൈൻ അധികൃതരെ മുൻകൂട്ടി അറിയിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ ഈ വിവരങ്ങൾ എയർ ഇന്ത്യയെ മുൻകൂട്ടി അറിയിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.







