newsroom@amcainnews.com

ഔദ്യോഗിക അറിയിപ്പുകൾ വൈകുന്നു; വിവരങ്ങൾക്കായി സോഷ്യൽ മീഡിയയെ ആശ്രയിച്ച് ബി.സി. കാട്ടുതീ ബാധിതർ

Official announcements delayed; B.C. wildfire evacuees rely on social media for information

പെന്റിക്ടൺ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള (B.C.) സർമർലാന്റിൽ ആളിപ്പടരുന്ന കാട്ടുതീയെക്കുറിച്ചും പ്രദേശത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ഔദ്യോഗിക വിവരങ്ങൾ ലഭിക്കാത്തതിൽ ആകുലരായി ദുരിതബാധിതർ. കാട്ടുതീ നാശം വിതച്ച സ്വന്തം നാടിന്റെ വിവരങ്ങൾ അറിയാൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തുനിൽക്കാതെ, വ്യാജവാർത്താ മുന്നറിയിപ്പുകൾക്കിടയിലും ജനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ സന്ദേശങ്ങളെയും ദൃശ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്.

ഒഴിഞ്ഞുപോയ പ്രദേശങ്ങളിൽ തുടരുന്ന ചിലർ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഒഴിഞ്ഞുപോയവർക്ക് ഇപ്പോൾ ഏക ആശ്വാസം. ഒക്കനാഗൻ തടാകക്കരയിലുള്ള ആളൊഴിഞ്ഞ തെരുവുകളിലൂടെ ഒരു ഇ-ബൈക്ക് യാത്രക്കാരൻ ചിത്രീകരിച്ചു പങ്കുവെച്ച ദൃശ്യങ്ങൾ തങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് പ്രദേശവാസിയായ കെറി ഗോൾഡ് പറഞ്ഞു. സുരക്ഷ അവഗണിച്ച് ഇത്തരം പ്രദേശങ്ങളിൽ തുടരുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും, സ്വന്തം വീട് സുരക്ഷിതമാണോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ഇത്തരം ദൃശ്യങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം, താമസക്കാർക്കുണ്ടായ അമർഷവും നിരാശയും റീജിയണൽ ഡിസ്ട്രിക്റ്റ് അധികൃതർ അംഗീകരിച്ചു. സുരക്ഷാ മുൻകരുതലുകളോടെ പ്രദേശത്തു പ്രവേശിച്ച് നഗരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബോൾഡ് റേഞ്ച് (Bald Range) കാട്ടുതീയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രവിശ്യാ സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ പ്രദേശത്തെ കനത്ത പുകയും അപകടകരമായ സാഹചര്യവും കാരണം നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്കെടുപ്പ് നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ ആർ.സി.എം.പി (RCMP) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറാകാത്തതാണ് ജനങ്ങൾ മറ്റ് വഴികൾ തേടാൻ കാരണമെന്ന് ഇവിടുത്തുകാർ ആരോപിക്കുന്നു. 20,000-ത്തോളം ആളുകളാണ് പ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ളത്.

സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലാണ് വീടുകളുടെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടാത്തതെന്നും, സോഷ്യൽ മീഡിയയിലൂടെയോ ടിവിയിലൂടെയോ സ്വന്തം വീട് തകർന്ന വിവരം ഉടമസ്ഥർ അറിയുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എമർജൻസി മാനേജ്‌മെന്റ് മന്ത്രി കെല്ലി ഗ്രീൻ വ്യക്തമാക്കി. 178 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുപിടിച്ച തീ അണയ്ക്കാനായി നിലവിൽ മെക്സിക്കോയിൽ നിന്നുള്ള 100 അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 193 പേർ പൊരുതുകയാണ്. കാട്ടുതീയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80 കാരിയായ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ ആർ.സി.എം.പി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

കനേഡിയൻ പൗരന്മാർക്ക് ആശ്വാസം: യൂറോപ്യൻ യൂണിയൻ്റെ ETIAS ട്രാവൽ പെർമിറ്റ് കാലാവധി നീട്ടി

ഫൈബർ കേബിൾ മുറിച്ചു മാറ്റിയ നിലയിൽ: കാൽഗറിയിൽ റോജേഴ്സ് സേവനങ്ങൾ തടസ്സപ്പെട്ടു

കാർണിക്കെതിരെ വധഭീഷണി: മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

ആത്മീയ സംഗമത്തിന് ഒരുങ്ങി കാൽഗറി; രണ്ടാം PCIC കോൺഫറൻസ് 13 മുതൽ 16 വരെ

Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You