യുഎസിലെ അരിസോനയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് ജർമ്മനിയിൽ അറസ്റ്റിലായി. അരിസോനയിലെ ടൂസണിൽ താമസിച്ചിരുന്ന ജുലിസ റൂബി സലസാർ (19) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് വരുൺ ബച്ചിഗാരി (20) എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം, മകളെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ജുലിസയുടെ കുടുംബം ആവശ്യപ്പെട്ട വെൽഫെയർ പരിശോധനയിലാണ് ടൂസണിലെ അപ്പാർട്ട്മെൻ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും യുവതി സംഭവസ്ഥലത്തുവെച്ച് മരിച്ചതായി സ്ഥിരീകരിച്ചു. കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അന്വേഷണത്തിൽ ജുലിസയുടെ കാമുകനായ വരുൺ ബച്ചിഗാരിയിലേക്ക് സംശയം നീണ്ടു. യുവതിയുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും ഇയാൾ കൈവശപ്പെടുത്തിയ ശേഷം, യുവതി ജീവനോടെയെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിൽ അമ്മയ്ക്ക് സന്ദേശങ്ങൾ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകശേഷം വരുൺ ടൂസൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹ്യൂസ്റ്റണിലേക്കും തുടർന്ന് ജർമ്മനിയിലെ ബെർലിനിലേക്കും യാത്ര ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. അവിടെ നിന്ന് ഇന്ത്യയിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് അധികൃതർ വെളിപ്പെടുത്തി. അമേരിക്കൻ ഫെഡറൽ ഏജൻസികളും അന്താരാഷ്ട്ര നിയമനടപടി സംവിധാനങ്ങളും ചേർന്നുള്ള നീക്കത്തിൽ ജർമ്മനിയിൽ എത്തിയ ഉടൻ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജർമ്മനിയിൽ കസ്റ്റഡിയിൽ കഴിയുന്ന വരുൺ ബച്ചിഗാരിയെ ഉടൻ അമേരിക്കയിലേക്ക് കൈമാറുന്നതിനുള്ള (Extradition) നടപടികൾ പുരോഗമിക്കുകയാണ്.







